വാഷിംഗ്ടൺ: ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം കൊയ്യുമെന്ന് യുഎസ് രാഷ്ട്രീയ നിരീക്ഷകൻ ഇയാൻ ബ്രെമ്മർ. എക്കാലത്തെയും ഉയർന്ന സീറ്റുകൾ സ്വന്തമാക്കിയാകും ബിജെപി വീണ്ടും അധികാരത്തിലേറുകയെന്ന് അദ്ദേഹം പ്രവചിക്കുന്നു.
ബിജെപിക്ക് 295 മുതൽ 315 വരെ സീറ്റുകൾ നേടാനാകുമെന്ന് ബ്രെമ്മർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിലെ ഗ്രാഫ് ഉയർത്തിയതും സ്ഥിരതയാർന്ന നവീകരണവും ബിജെപിക്ക് മുതൽക്കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ബ്രെമ്മറിന്റെ പരാമർശം.
വരുന്ന വർഷം ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നും 2028-ഓടെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായും മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2019-ലെ 303 സീറ്റിനെ ബിജെപി ഇത്തവണ നിഷ്പ്രഭമായി മറികടക്കുമെന്ന് പ്രമുഖ രാഷ്‌ട്രീയ നിരീക്ഷകനായ പ്രശാന്ത് കിഷോർ പറഞ്ഞതിന് പിന്നാലെയാണ് യുഎസ് നിരീക്ഷകന്റെ പ്രവചനം. പ്രധാനമന്ത്രിക്കും ബിജെപിക്കും രാജ്യത്ത് വൻ സ്വീകാര്യതയാണുള്ളതെന്നും ജനരോഷം ഇല്ലാത്തത് കൊണ്ടുതന്നെ ഇത്തവണ മികച്ച വിജയം കൈവരിക്കുമെന്നും പ്രശാന്ത് പറഞ്ഞതിന് പിന്നാലെ വൻ രോഷമാണ് പ്രതിപക്ഷത്ത് നിന്ന് അണപ്പൊട്ടി ഒഴുകിയത്. ഇതിന് പിന്നാലെയാണ് ബ്രെമ്മറിന്റെ പരാമർശമെന്നത് ശ്രദ്ധേയം.
ലോകത്തിൽ സ്ഥിരതയുള്ള ഒരേയൊരു കാര്യം ഇന്ത്യയിലെ തെരഞ്ഞെടുപ്പ് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. നിരവധി ഭൗമരാഷ്‌ട്രീയ പ്രശ്നങ്ങളാണ് ലോകത്തെ പിടിച്ചുലയ്‌ക്കുന്നത്. പല പ്രതിസന്ധികളും സാധാരണക്കാർക്ക് പോലും വെല്ലുവിളി സൃഷ്ടിക്കുന്നു. ആഗോള വിപണിയിൽ പോലും രാഷ്‌ട്രീയം കുത്തിനിറയ്‌ക്കുകയാണ്.
യുദ്ധങ്ങൾ, അതിർത്തി സംഘർഷങ്ങൾ, യുഎസ്-ചൈന ബന്ധം, അമേരിക്കൻ തെരഞ്ഞെടുപ്പ് തുടങ്ങിയവ ഇതിന് ഉദാഹരണം. ഇത്തരം പ്രതിസന്ധികൾക്ക് അറുതി വരാൻ പോകുകയാണെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇതിനിടയിലും ഇന്ത്യയിലെ തെരഞ്ഞെടുപ്പ് മാത്രമാണ് പ്രശ്നങ്ങൾ ഇല്ലാതെ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി 282 സീറ്റുകൾ നേടിയാണ് 2014-ൽ അധികാരത്തിലേറിയത്. 336 സീറ്റുകളിലാണ് എൻഡിഎ വിജയിച്ചത്. പിന്നീട് അഞ്ച് വർഷങ്ങൾക്കിപ്പുറം 303 സീറ്റുകളാണ് ബിജെപി നേടിയത്. എൻഡിഎ സഖ്യം 350 സീറ്റുകൾ നേടിയാണ് ഭരണമുറപ്പിച്ചത്. ഇത്തവണ 400 സീറ്റുകൾ നേടുമെന്ന ശുഭ പ്രതീക്ഷയിലാണ് ബിജെപി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഉൾപ്പടെ വൻ മുന്നേറ്റമുണ്ടാകുമെന്നാണ് വിലയിരുത്തൽ.