ന്യൂഡൽഹി: നുണകളുടെ കൂമ്പാരമുണ്ടാക്കിയാണ് കോൺഗ്രസ് എപ്പോഴും തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പണ്ടെല്ലാം അവരുടെ കള്ളങ്ങൾ ജനങ്ങൾ വിശ്വസിക്കുമായിരുന്നു. എന്നാലിന്ന് സമൂഹമാദ്ധ്യമങ്ങളടക്കം ശക്തി പ്രാപിച്ച ഈ കാലത്തിൽ നുണകൾ മിനിറ്റുകൾക്കുള്ളിൽ തുറന്നുകാട്ടപ്പെടുകയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
” റാഫേൽ വിഷയത്തിൽ അവർ കള്ളം പറഞ്ഞു. പക്ഷേ അത് പിടിക്കപ്പെടുക്കപ്പെട്ടു. ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡിന്റെ കാര്യത്തിലും കള്ളം പറഞ്ഞു, അതും പിടിക്കപ്പെട്ടു. രാജ്യത്തെ ജനങ്ങൾ അതുകൊണ്ട് തന്നെ അവരുടെ വാക്കുകളെ കാര്യമായി എടുക്കുന്നില്ല. ആരാണ് ഭരണഘടന മാറ്റാൻ നടക്കുന്നതെന്ന് ഈ രാജ്യത്തിന് മുഴുവൻ അറിയാം. അടിയന്തരാവസ്ഥയിലൂടെ ജനാധിപത്യത്തെ ഇല്ലാതാക്കാൻ ഗൂഢാലോചന നടത്തിയത് ആരാണ്? കോൺഗ്രസ് ഭരിച്ചിരുന്ന സമയങ്ങളിലാണ് ഏറ്റവും കൂടുതൽ തവണ ഭരണഘടനയിൽ മാറ്റം വരുത്തിയിട്ടുള്ളത്.
ഏറ്റവും കൂടുതൽ തവണ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തിയ റെക്കോർഡ് കോൺഗ്രസിന്റെ പേരിലാണ്. ഭരണഘടന തകർന്ന് കാണണമെന്ന് അവർ ആഗ്രഹിക്കുന്നു. കാരണം ഭരണഘടന അവരുടെ യഥാർത്ഥ ലക്ഷ്യങ്ങൾക്ക് തടസ്സമുണ്ടാക്കുന്നുണ്ട്. ഭരണഘടനാ ശിൽപ്പികൾ മതത്തിന്റെ പേരിൽ സംവരണം നടപ്പാക്കുന്നതിനെ എതിർത്തിരുന്നു. എന്നാൽ കോൺഗ്രസിനെ സംബന്ധിച്ച് വോട്ട് ബാങ്ക് വേണമെങ്കിൽ പ്രീണനനയം തുടരണം. അതിനായി ഒബിസിയുടെ പേരിൽ പ്രീണനനയം തുടർന്നു. കോൺഗ്രസിന്റേയും ഇൻഡി മുന്നണിയുടേയും നേതാക്കൾ ജനാധിപത്യത്തിന്റെ പേരിൽ മുതലക്കണ്ണീർ ഒഴുക്കുകയാണ്. എന്നാൽ ജനാധിപത്യത്തെ തകർക്കാനും ഇല്ലായ്മ ചെയ്യാനും അവർ അവരുടെ മുഴുവൻ ശക്തിയും ഉപയോഗിക്കുന്നു എന്നതാണ് യാഥാർത്ഥ്യമെന്നും” പ്രധാനമന്ത്രി വിമർശിച്ചു.