മുംബൈ: ഗോ ഡിജിറ്റ് ജനറൽ ഇൻഷുറൻസ് വിപണിയിൽ ലിസ്റ്റ് ചെയ്തതോടെ കോളടിച്ചത് വിരാട് കോലിക്കും അനുഷ്‌ക ശർമയ്‌ക്കും. 2020 ഫെബ്രുവരിയിലാണ് 2.5 കോടി രൂപ കൊടുത്ത് ദമ്പതികൾ കമ്പനിയുടെ ഓഹരികൾ വാങ്ങിയത്. കഴിഞ്ഞ ദിവസം നടന്ന ഗോ ഡിജിറ്റിന്റെ ഐപിഒയിലൂടെ ഇത് നാലിരട്ടി വർദ്ധിച്ച് 10 കോടി രൂപയായി.
പ്രേം വാത്സയുടെ പിന്തുണയുള്ള ഇൻഷുറൻസ് കമ്പനിയാണ് ഗോ ഡിജിറ്റ്.
കമ്പനിയിൽ 75 രൂപ വീതമുള്ള 266,667 ഇക്വിറ്റി ഷെയറുകളാണ് വിരാട് കോഹ്‌ലി ഉണ്ടായിരുന്നത്. അനുഷ്‌കയ്കാട്ടെ 50 ലക്ഷം രൂപ മൂല്യം വരുന്ന 66,667 ഓഹരികളും.
ഗോ ഡിജിറ്റിന്റെ ഓഹരി വില 300 രൂപ കടന്നതോടെ കോഹ്‌ലിയുടെ 2 കോടി രൂപയുടെ നിക്ഷേപം 8 കോടി രൂപയും അനുഷ്‌കയുടേത് 2 കോടി രൂപയുമായി.
മറ്റ് കായിക താരങ്ങളും ഇതുപോലെ നിക്ഷേപം നടത്തി നേട്ടം കൊയ്തിട്ടുണ്ട്. 2023 ഡിസംബറിൽ, സച്ചിൻ ടെണ്ടുൽക്കറിന് നിക്ഷേപമുണ്ടായിരുന്ന ആസാദ് എഞ്ചിനീയറിംഗിന്റെ മൂല്യം ആറിരട്ടിയായി ഉയർന്നിരുന്നു. 2023 മാർച്ചിൽ 114.10 രൂപയ്‌ക്ക് 4.3 ലക്ഷം ഓഹരികളാണ് താരം വാങ്ങിയത്. ഒൻപത് മാസത്തിന് ശേഷം ഇതിന്റെ വില 720 രൂപയായി ഉയർന്നു.