തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ദുരിത പെയ്‌ത്ത്. അതിശക്തമായ മഴയ്‌ക്കുള്ള സാധ്യത തുടരുന്നു. രണ്ട് ജില്ലകളിൽ റെഡ് അലർട്ടും മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂർ ജില്ലകളിലാണ് റെഡ് അലർട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ്.
കേരള തീരത്ത് ഉയർന്ന തിരമാലയ്‌ക്കും കടലേറ്റത്തിനും സാധ്യതയുണ്ട്. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടർച്ചയായി മഴ ലഭിക്കുന്ന മലയോര മേഖലകളിലും പ്രത്യേക ജാഗ്രത വേണം
കേരള തീരത്തോട് ചേർന്ന് തെക്കു കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം അടുത്ത മണിക്കൂറുകളിൽ ശക്തി പ്രാപിച്ച് തീവ്രന്യൂനമർദ്ദമായി മാറിയേക്കും. നാളെയോടെ ഇത് ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്. ‘റിമാൽ’ എന്നായിരിക്കും പേര്. തീവ്ര ചുഴലിക്കാറ്റായി പശ്ചിമ ബംഗാൾ തീരത്തേക്ക് നീങ്ങുമെന്നും മുന്നറിയിപ്പ്. ചുഴലിക്കാറ്റുകളുടെ പട്ടികയിലേക്ക് ഒമാൻ നൽകിയിരിക്കുന്ന പേരാണ് റിമാൽ. ഈ സീസണിലെ ആദ്യ ചുഴലിക്കാറ്റായിരിക്കും ഇത്.