പട്ന: വോട്ടെടുപ്പിനിടെ ബിഹാറിലെ സരൺ ലോക്സഭ മണ്ഡലത്തിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ രോഹിണി ആചാര്യക്കെതിരെ എഫ് ഐ ആർ. ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകൾ രോഹിണി ആചാര്യ ശരണിൽ മഹാഗത്ബന്ധൻ സ്ഥാനാർഥിയാണ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 307 (കൊലപാതകശ്രമം) ഉൾപ്പെടെ 13 ഗുരുതരമായ വകുപ്പുകൾ അവർക്കെതിരെ ചുമത്തിയിട്ടുണ്ട്.
വോട്ടെടുപ്പ് നടപടികൾ നടക്കുന്നതിനിടെ ഭിഖാരി താക്കൂർ ചൗക്കിലെ ബൂത്തിൽ പരിശോധിക്കാനെന്ന പേരിൽ എത്തിയ രോഹിണി ആചാര്യ, വോട്ടര്മാരുമായി തർക്കത്തിലേർപ്പെട്ടു. അടുത്ത ദിവസം,ആർജെഡിയുടെ പ്രവർത്തകർ സംഘം ചേർന്ന് മരകായുധങ്ങളുമായി ബിജെപിപ്രവർത്തകരെ ആക്രമിക്കുകയായിരുന്നു . ഏറ്റുമുട്ടലിനിടെ ഉണ്ടായ വെടിവെപ്പിൽ മൂന്നു പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാൾ സംഭവസ്ഥലത്തു മരിച്ചു . രണ്ടുപേരെ കൂടുതൽ ചികിത്സയ്‌ക്കായി പട്‌ന മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. ചന്ദൻ യാദവ് എന്നയാളാണ് മരിച്ചത്.
രോഹിണി ആചാര്യ വോട്ടർമാരോട് മോശമായി പെരുമാറിയതായി ചില പ്രദേശവാസികൾ ആരോപിച്ചിരുന്നു. പ്രമുഖ ബിജെപി നേതാവായ രാജീവ് പ്രതാപ് റുഡിയാണ് സരണിലെ എൻ ഡി എ സ്ഥാനാർഥി.
സരണിലെ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രതിനിധി മനോജ് കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആചാര്യയുടെ പേരിൽ കേസെടുത്തത്.സംഘർഷത്തെ തുടർന്ന് ജില്ലയിലെ ഇന്റർനെറ്റ് സേവനം മരവിപ്പിച്ചത് മേയ് 25 വരെ നീട്ടി. പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള നടപടി തുടങ്ങിയിട്ടുണ്ട്.
മുൻപ് ഛപ്ര എന്നറിയപ്പെട്ടിരുന്ന ബീഹാറിലെ സരൺ പല തിരഞ്ഞെടുപ്പ് സംഘർഷങ്ങളുടെ കേന്ദ്രമാണ്.