മുംബൈ: മഹാരാഷ്‌ട്രയിൽ ഡോംബിവാലയിലെ ഫാക്ടറിയിലുണ്ടായ ഉഗ്ര സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. ഇന്ന് മൂന്ന് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. പ്രദേശത്ത് ഇപ്പോഴും തീയുണ്ടെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
രക്ഷാപ്രവർത്തനത്തിന് തടസമുണ്ടെന്നും തീ നിയന്ത്രണ വിധേയമാണെന്നും ദേശീയ ദുരന്തനിവാരണ സേനയുടെ അസിസ്റ്റൻ്റ് കമാൻഡൻ്റ് സാരംഗ് കുർവെ പറഞ്ഞു. സ്ഫോടനത്തിൽ 48 പേർക്കാണ് പരിക്കേറ്റത്. ഇവർ ജില്ലയിലെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുകയാണ്.
സ്ഫോടനമുണ്ടായതിന് പിന്നാലെ സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ഉത്തരവിട്ടിരുന്നു. മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്.
സ്ഫോടനത്തിന് കാരണക്കാരായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആരെയും വെറുതെ വിടില്ലെന്നും ഏക്നാഥ് ഷിൻഡെ മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
ഇന്നലെ ഉച്ചയ്‌ക്ക് 1 .30 ഓടെയാണ് സ്ഫോടനം ഉണ്ടായത്. ഡോംബിവാലിയിലെ അമുദൻ എന്ന കെമിക്കൽ ഫാക്ടറിക്കുള്ളിലെ ബോയിലർ പ്ലാന്റ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. കാർ ഷോറൂം ഉൾപ്പെടെ സമീപത്തുള്ള രണ്ട് കെട്ടിടങ്ങളിലേക്കും തീ പടർന്നിരുന്നു. 15 അഗ്‌നിശമസേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീയണച്ചത്.