ലക്‌നൗ: കുഞ്ഞ് ആണോ പെണ്ണോ എന്നറിയാൻ ഗർഭിണിയായ ഭാര്യയുടെ വയർ കീറി പരിശോധിക്കാൻ ശ്രമിച്ച ഭർത്താവിന് ജീവപര്യന്തം. ഉത്തർപ്രദേശിലെ ബദൗൺ ജില്ലയിൽ നിന്നുളള പന്ന ലാൽ (46) നാണ് ശിക്ഷ ലഭിച്ചത്.
അഞ്ച് പെൺമക്കളുടെ പിതാവാണ് പന്ന ലാൽ. ആൺകുഞ്ഞ് വേണമെന്ന ആഗ്രഹത്തിൽ ഇയാൾ ഭാര്യയുമായി നിരന്തരം വഴക്കിടാറുണ്ടായിരുന്നു. ഇതിനിടെയാണ് ആറാമതും ഭാര്യ ഗർഭിണിയായത്. ജനിക്കാൻ പോകുന്ന കുട്ടിയെച്ചൊല്ലി പതിവുപോലെ ഇയാൾ 2020 സെപ്റ്റംബർ 19 നും ഭാര്യയോട് വഴക്കിട്ടു. ഇതിന് പിന്നാലെയാണ് ഭാര്യയുടെ വയറ് കീറി പരിശോധിക്കാൻ ഒരുങ്ങിയത്.
പെരുമാറ്റം അതിരുകടന്നതോടെ പ്രതികരിച്ച ഭാര്യയെ കൊല്ലുമെന്ന് പറഞ്ഞ് നിശബ്ദയാക്കാനും ഇയാൾ ശ്രമിച്ചു. എട്ട് മാസം ഗർഭിണിയായിരുന്ന ഭാര്യ അനിത വയറിന് മുറിവേറ്റതോടെ പ്രാണരക്ഷാർത്ഥം റോഡിലിറങ്ങി ഓടുകയായിരുന്നു. സഹോദരന്റെ അടുത്തുളള കടയിലെത്തി സംഭവം പറഞ്ഞതോടെയാണ് ഇവരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞത്. പന്നലാൽ ഓടി രക്ഷപെടുന്നത് കണ്ടതായി സഹോദരനും മൊഴി നൽകിയിരുന്നു.
അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും അനിതയെ മാത്രമേ രക്ഷിക്കാൻ കഴിഞ്ഞുള്ളു. കുട്ടിയുടെ ജീവൻ നഷ്ടമായിരുന്നു