ടി20 ലോകകപ്പിന്റെ അംബാസഡറായി പാകിസ്താൻ മുൻ ഓൾറൗണ്ടർ ഷാഹിദ് അഫ്രീദി. യുവരാജ് സിംഗ്, ക്രിസ് ഗെയിൽ, ഉസൈൻ ബോൾട്ട് എന്നിവർക്ക് പിന്നാലെയാണ് ഷാഹിദ് അഫ്രീദിയെയും അംബാസഡറായി ഐസിസി പ്രഖ്യാപിച്ചത്. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് അഫ്രിദിയെ അംബാസഡറായി തിരഞ്ഞെടുത്ത കാര്യം ഐസിസി അറിയിച്ചത്.
ബ്രാൻഡ് അംബാസഡറായി ഐസിസി തിരഞ്ഞെടുത്തതിൽ അതിയായ സന്തോഷം. ടി20 ലോകകപ്പ് എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ടൂർണമെന്റാണ്. എന്റെ കരിയറിലെ പ്രധാനനേട്ടങ്ങളെല്ലാം ലോകകപ്പിലൂടെ ഉണ്ടായതാണ്. ജൂൺ 9 ന് നടക്കുന്ന ഇന്ത്യ-പാകിസ്താൻ മത്സരം നേരിട്ട് കാണാനാവുന്നതിന്റെ സന്തോഷത്തിലാണ് ഞാൻ. ക്രിക്കറ്റിലെ ഏറ്റവും വലിയ മത്സരങ്ങളിലൊന്നാണ്. രണ്ട് മികച്ച ടീമുകൾ തമ്മിലുള്ള ഏറ്റുമുട്ടലിനാണ് ന്യൂയോർക്ക് വേദിയാകുന്നതെന്നും അഫ്രീദി പറഞ്ഞു.
ഇന്ത്യ ആദ്യമായി ടി20 ലോകകപ്പ് നേടിയ 2007-ലെ ടൂർണമെന്റിലെ താരമായിരുന്നു അഫ്രീദി. ഫൈനലിൽ പാകിസ്താനെ വീഴ്‌ത്തിയാണ് ഇന്ത്യ ചാമ്പ്യന്മാരായത്. 2009-ൽ അഫ്രീദി കരുത്തിലാണ് പാകിസ്താൻ ചാമ്പ്യന്മാരായത്. 34 ട്വന്റി 20 ലോകകപ്പ് മത്സരങ്ങളിൽ നിന്ന് 546 റൺസ് നേടിയിട്ടുണ്ട്. 39 വിക്കറ്റുകളും സ്വന്തമാക്കി.