അമൃത്സർ: പഞ്ചാബ് മുഖ്യമന്ത്രിക്ക് സ്വന്തമായി ഒരു തീരുമാനവും എടുക്കാൻ സാധിക്കുന്നില്ലെന്നും, ഡൽഹിയിൽ ഇരിക്കുന്ന ആം ആദ്മി നേതാക്കളാണ് സംസ്ഥാനത്തെ നിയന്ത്രിക്കുന്നതെന്ന പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുർദാസ്പൂരിൽ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ” റിമോട്ട് കൺട്രോൾ വച്ചുള്ള ഭരണമാണ് ഇപ്പോൾ പഞ്ചാബിൽ നടക്കുന്നത്. ഡൽഹിയിലെ നേതാക്കളാണ് പഞ്ചാബ് ഭരിക്കുന്നത്. സ്വന്തം സംസ്ഥാനത്തിന് വേണ്ടി ഒരു തീരുമാനവും എടുക്കാൻ കഴിയാത്ത മുഖ്യമന്ത്രിയാണ് പഞ്ചാബിനുള്ളത്.
സർക്കാരിന്റെ പുതിയ ഉത്തരവുകൾ നടപ്പാക്കാൻ ഈ മുഖ്യമന്ത്രിക്ക് തിഹാർ ജയിലിൽ പോകേണ്ട സാഹചര്യവും വന്നു. ജൂൺ ഒന്ന് കഴിയുമ്പോൾ അഴിമതിക്കാർ വീണ്ടും ജയിലിനുള്ളിലേക്ക് പോകും. അപ്പോൾ പഞ്ചാബ് സർക്കാർ വീണ്ടും അവരുടെ പ്രവർത്തനം ജയിലിലേക്ക് മാറ്റുമോ? പഞ്ചാബിൽ കോൺഗ്രസ് അധികാരത്തിൽ ഇരുന്നപ്പോളും റിമോട്ട് കൺട്രോൾ ഭരണമാണ് അവർ ആഗ്രഹിച്ചത്. ഡൽഹിയിൽ നിന്നുള്ള യുവരാജാവിന്റെ ഉത്തരവുകൾ അനുസരിക്കാൻ ക്യാപ്റ്റൻ അമരീന്ദർ സിംഗ് തയ്യാറായില്ല. അമരീന്ദർ സിംഗ് ദേശീയ സുരക്ഷയ്‌ക്കാണ് പ്രാധാന്യം കൊടുത്തത്. കോൺഗ്രസിന്റെ രാജകുടുംബത്തിന് ഇത് അംഗീകരിക്കാൻ പറ്റാത്ത ഒന്നായിരുന്നു.
കശ്മീരിൽ ആർട്ടിക്കിൾ 370 പുന:സ്ഥാപിക്കുമെന്ന് കോൺഗ്രസ് പറയുന്നു. കശ്മീരിൽ തീവ്രവാദം ശക്തിപ്പെടണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. കശ്മീർ വീണ്ടും വിഘടനവാദികളിലേക്ക് എത്തിക്കാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. പാകിസ്താനിലേക്ക് അവർ സൗഹൃദത്തോടെ സന്ദേശങ്ങളും റോസാപ്പൂക്കളും കൈമാറുന്നു. അതുകൊണ്ട് തന്നെ സ്വന്തം രാജ്യത്തിനെതിരെ ഭീഷണിയുടെ സ്വരത്തിൽ പാകിസ്താന്റെ ഭാഷയിലാണ് അവർ സംസാരിക്കുന്നത്. കോൺഗ്രസ് ഒരിക്കലും സ്വന്തം രാജ്യത്തിന് മേൽ വിശ്വാസം അർപ്പിച്ചിട്ടില്ല.
കോൺഗ്രസ് നേതാക്കൾ വിദേശത്ത് ചെന്ന് സ്വന്തം രാജ്യത്തിന്റെ പ്രതിച്ഛായ തകർക്കാൻ നോക്കുകയാണ്. നുണകളും വ്യാജപ്രചരണങ്ങളുമാണ് അവർ ഇന്ത്യയ്‌ക്കെതിരെ നടത്തുന്നത്. രാഷ്‌ട്രസ്‌നേഹം എന്നത് കോൺഗ്രസിനില്ല. രാജ്യം തകർന്ന് കാണണമെന്നാണ് അവരുടെ ആഗ്രഹം. രാജ്യം ഇന്ന് വികസനത്തിന്റെ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. ഓരോ പ്രദേശത്തിന്റെയും വികസനത്തിലൂടെ ഈ രാജ്യത്തിന്റെ ഒന്നാകെയുള്ള വികസനമാണ് ഈ സർക്കാർ നടപ്പാക്കുന്നതെന്നും” പ്രധാനമന്ത്രി വ്യക്തമാക്കി.