ന്യൂഡൽഹി: രാജ്യത്ത് തനിക്കെതിരെ ഒരു ശക്തമായ പ്രതിപക്ഷമില്ലെന്ന് പ്രധാനമന്ത്രി. ഒരു ജനാധിപത്യ രാജ്യത്തെ സംബന്ധിച്ചിടത്തോളം ശക്തമായ പ്രതിപക്ഷത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. ഭരിക്കുന്ന സർക്കാരിനെ അവർക്ക് വാൾമുനയിൽ നിർത്താൻ സാധിക്കണം. പ്രതിഭകൾക്ക് രാജ്യത്തിൽ ഒരു കുറവുമില്ല, അവർക്ക് അവസരങ്ങൾ ലഭിക്കണം. എന്നാൽ ആകെയുള്ള വിഷമം ഇവിടെ ശക്തമായൊരു പ്രതിപക്ഷം ഇല്ലാതായി പോയതാണെന്ന് പ്രധാനമന്ത്രി. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം.
2014 മുതൽ 2020 വരെയുള്ള ഭരണ കാലഘട്ടത്തിനിടക്ക് തന്റെ സർക്കാരിന് ശക്തമായൊരു പ്രതിപക്ഷം ലഭിക്കുമെന്നാണ് കരുതിയത്. എന്നാൽ അതുണ്ടായില്ല. നിലവിലുള്ള പ്രതിപക്ഷത്തെകൊണ്ട് രാജ്യത്തിന് പ്രത്യേകിച്ച് ഒരു പ്രയോജനവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. അവർ എല്ലാം നെഗറ്റീവ് ആയി കാണുന്നവരാണ്. രാജ്യതാല്പര്യത്തിനുവേണ്ടി സർക്കാർ നടപ്പിലാക്കുന്ന തീരുമാനങ്ങൾ അവരുടെ പ്രകടനപത്രികയിൽ ഉള്ളതാണെങ്കിൽകൂടി രാഷ്‌ട്രീയ താല്പര്യം മുന്നിൽ കണ്ട് എതിർക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയെപ്പോലെ ഒരു വലിയ ജനാധിപത്യ രാജ്യത്തിൽ ശക്തവും അവബോധമുള്ളതും സജീവവും, നന്നായി വായിക്കുന്നതും എല്ലാം അറിയുന്നതുമായ പ്രതിപക്ഷം ഉണ്ടാകണം. എങ്കിൽ മാത്രമേ അത് എല്ലാവര്ക്കും പ്രയോജനകരമാവുകയുള്ളൂ. ഞാൻ ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോൾ അവിടെ ഒരു ശക്തമായ പ്രതിപക്ഷമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. അതുതന്നെയാണ് എനിക്കുള്ള വിഷമം,അദ്ദേഹം പറഞ്ഞു. മുൻപും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പല ഘട്ടങ്ങളിലും പ്രതിപക്ഷത്തിന്റെ ദൗർബല്യങ്ങൾ ചൂണ്ടിക്കാട്ടിയ മോദി ശക്തമായ വിമർശങ്ങൾ ഉന്നയിച്ചിരുന്നു.