അഹമ്മദാബാദ്: 28 പേരുടെ മരണത്തിനിടയാക്കിയ രാജ്കോട്ടിലെ ഗെയിംമിംഗ് സോൺ ദുരന്തത്തിന് പിന്നാലെ കർശന നടപടിയുമായി ഗുജറാത്ത് സർക്കാർ. ചട്ടങ്ങൾ ലംഘിച്ച് പ്രവർത്തിച്ചുവന്ന 101 ഗെയിംമിംഗ് സോണുകൾ അടച്ചുപൂട്ടനാണ് നിർദേശിച്ചിരിക്കുന്നത്. ഇതിൽ 20 എണ്ണം ഇതിനോടകം തന്നെ പൂട്ടിച്ചിട്ടുണ്ട്. സുരക്ഷാ നടപടികൾ പൂർത്തിയാക്കുന്നത് വരെ ബാക്കിയുള്ള 81 ഗെയിംമിംഗ് സോണുകൾ താൽക്കാലികമായി അടച്ചു.
എട്ട് പ്രധാന നഗരങ്ങളിലുള്ള ഗെയിംമിംഗ് സോണുകളാണ് അടച്ചുപൂട്ടാൻ ഉത്തരവിട്ടിരിക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. രാജ്കോട്ടിലാണ് നിയമങ്ങൾ ലംഘിച്ചുകൊണ്ടുള്ള ഗെയിംമിംഗ് സോണുകൾ ഏറ്റവും കൂടുതലുള്ളത്. 12 സോണുകളിൽ എട്ടെണ്ണം സീൽ ചെയ്തു. അഹമ്മദാബാദിൽ അഞ്ച്, ജുനഗഢിൽ നാല്, ഭാവ്നഗറിൽ മൂന്ന് ഗെയിമിംഗ് സെന്ററുകൾ എന്നിവയ്‌ക്ക് എതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
വഡോദരയിലെ 16 ഗെയിമിംഗ് സോണുകൾ താൽക്കാലികമായി അടച്ചുപൂട്ടി. ഈ ഗെയിമിംഗ് സോണുകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും എല്ലാ സുരക്ഷാ നടപടികളും പാലിച്ചാൽ വീണ്ടും തുറക്കാമെന്നും ചീഫ് സിവിക് ഓഫീസർ പറഞ്ഞു.
കഴിഞ്ഞ 25-നാണ് രാജ്‌കോട്ടിലെ ഗെയിമിംഗ് സോണിൽ വൻ തീപിടിത്തമുണ്ടായത്. നിരവധി കുട്ടികളുൾപ്പെടെ 28 പേരാണ് അപകടത്തിൽ മരിച്ചത്. സംഭവത്തിൽ ടിആർപി ഗെയിം സോൺ മാനേജർ ഉൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 25-ലധികം പേരെ ചോദ്യം ചെയ്യുകയും നിരവധി രേഖകൾ പിടിച്ചെടുക്കുകയും ചെയ്തു.















