കൊറോണ സമയത്ത് ചെയ്ത തന്റെ രണ്ട് സിനിമകൾ നിർഭാഗ്യവശാൽ പരാജയമായെന്ന് സംവിധായകൻ വൈശാഖ്. ഒടിടി സിനിമകൾ എന്ന രീതിയിലാണ് മോൺസ്റ്ററും നൈറ്റ് ഡ്രൈവും ചെയ്തതെന്നും എന്നാൽ, തിയേറ്ററുകൾ എല്ലാം ഓപ്പണായതാണ് പരാജയത്തിന് കാരണമെന്നുമാണ് സംവിധായകൻ പറഞ്ഞത്.
‘കൊറോണ കാലത്തെ സിനിമകളെന്ന് ഞാൻ കണ്ടിരിക്കുന്ന രണ്ട് സിനിമകളാണ് മോൺസ്റ്ററും നൈറ്റ് ഡ്രൈവും. നമ്മൾ സാധാരണ സിനിമ ചെയ്യുന്ന പ്രോസസിൽ അല്ല, ഈ സിനിമകൾ ചെയ്തത്. കൊറോണ വന്നു, നമ്മൾ എല്ലാവരും വീട്ടിൽ ഇരിക്കുകയാണ്. സിനിമ ഇനി ഉണ്ടാകുമോ എന്നു തന്നെ അറിയില്ല. എങ്ങനെയാണ് ലൈഫ് മുന്നോട്ട് പോകുന്നതെന്ന് അറിയില്ല. എല്ലാവരും അതിന്റെതായ പരിഭ്രാന്തി നിറഞ്ഞ സാഹചര്യത്തിലായിരുന്നു.
എനിക്കും അങ്ങനെയൊക്കെ തന്നെയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ, നമ്മളെ ആശ്രയിച്ച് നിൽക്കുന്നവരുണ്ട്. അവരെയെല്ലാം സഹായിക്കണം. എന്റെ മുന്നിലുള്ള ഒരു വഴി സിനിമ ചെയ്യുക എന്നതു മാത്രമായിരുന്നു. ഞാൻ പ്ലാൻ ചെയ്തു വച്ച സിനിമകളൊക്കെ വളരെ വലുതായിരുന്നു.
അങ്ങനെയിരിക്കെയാണ് അഭിലാഷ് പിള്ള വന്ന് ചെറിയൊരു കഥ പറയുന്നത്. ഒരു 3 കോടി ബഡ്ജറ്റിൽ ചെയ്ത സിനിമയാണ് നൈറ്റ് ഡ്രൈവ്. ഒരാഴ്ച കൊണ്ട് തന്നെ സിനിമയുടെ ഷൂട്ടിംഗും ആരംഭിച്ചിരുന്നു. എല്ലാവർക്കും ജോലി വേണം എന്ന നിലയിൽ ഒരു ഒടിടി സിനിമ എന്ന നിലയിലാണ് നൈറ്റ് ഡ്രൈവ് ചെയ്തത്. നൈറ്റ് ഡ്രൈവ് ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്ന സമയത്ത് തന്നെ മോൺസ്റ്ററും ആരംഭിച്ചിരുന്നു. ഒരു ചെറിയ കാലഘട്ടത്തിൽ ക്രൈസിസ് മാനേജ്മെന്റ് എന്ന നിലയിലാണ് ആ രണ്ട് സിനിമയും ചെയ്തത്. സാധാരണ ചെയ്യുന്ന പ്ലാനിങ്ങോടെയോ വലിയ സംഭവമായിട്ടോ ചെയ്ത സിനിമകളല്ലായിരുന്നു മോൺസ്റ്ററും നൈറ്റ് ഡ്രൈവും.
എന്റെ നിർഭാഗ്യത്തിന് ഈ സിനിമകൾ റിലീസ് ചെയ്ത സമയത്ത് തിയേറ്ററുകൾ എല്ലാം ഓപ്പണായി. എല്ലാം വലിയ വൈഡർ സിനിമകൾ ആയപ്പോഴാണ് അതെല്ലാം റിലീസായത്. അങ്ങനെയൊരു തെറ്റ് സംഭവിച്ചു എന്ന് മാത്രമേയുള്ളൂ.’- വൈശാഖ് പറഞ്ഞു.















