ചെന്നൈ : കോയമ്പത്തൂർ, നാമക്കൽ ജില്ലകളിലെ വ്യത്യസ്‌ത സംഭവങ്ങളിൽ മോഷണം നടത്തി രക്ഷപ്പെടുന്നതിനിടെ മൂന്ന് മോഷ്ടാക്കൾക്ക് ദാരുണാന്ത്യം. ബുധനാഴ്ച അർധരാത്രിയോടെ സുലൂരിനടുത്ത് നടുപ്പാളയത്ത് ക്ഷേത്രത്തിന്റെ ഹുണ്ടിക കുത്തിത്തുറക്കാൻ ശ്രമിച്ച സുന്ദരപുരം സ്വദേശി സമീറിനെ (28) നാട്ടുകാർ പിടികൂടുകയായിരുന്നു. ഹുണ്ടിക തകർക്കാൻ ശ്രമിച്ചപ്പോൾ അലാറം ഓണായി, ശബ്ദം ഉയർന്ന ഉടൻ തന്നെ ഗ്രാമവാസികൾ തടിച്ചുകൂടി.അവർ പ്രതിയെ പിടികൂടി ക്രൂരമായി മർദ്ദിച്ചു. വിവരമറിഞ്ഞ് സൂലൂർ പോലീസ് സ്ഥലത്തെത്തി ഇയാളെ കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ സമീർ വെള്ളിയാഴ്ച മരണത്തിന് കീഴടങ്ങി.
സൂലൂർ പോലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. മർദ്ദനത്തിന് നേതൃത്വം നൽകിയ മൂന്നു പേരെ അറസ്റ്റ് ചെയ്തു. മറ്റു രണ്ടു പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.
മറ്റൊരു സംഭവത്തിൽ, നാമക്കൽ സ്വദേശി ആർ നവീൻ (25), ചെന്നൈയിലെ നേസപാക്കം സ്വദേശി എം മാരി (25) എന്നിവരാണ് വ്യാഴാഴ്ച രാത്രി നാമക്കലിൽ മരിച്ചത്. തിരുച്ചിറപ്പള്ളി ജില്ലയിലെ കാട്ടുപുത്തൂരിൽ നാളികേര വ്യാപാരിയായ സേലം ജില്ലയിലെ വാഴപ്പാടി കാമരാജപുരം സ്വദേശിയായ പൊന്നാർ (31) ഇന്നലെ രാത്രി 12 മണിയോടെ സ്വദേശത്തേക്ക് പോകുവാനായി തന്റെ ‘ഹീറോ ഹോണ്ട സ്‌പ്ലെൻഡർ’ ഇരുചക്രവാഹനത്തിൽ പോവുകയായിരുന്നു. നാമക്കലിന് അടുത്ത് എത്തിയപ്പോൾ , അരിജ്ഞർ അണ്ണാ ഗവൺമെൻ്റ് ആർട്സ് കോളേജിന് സമീപം റോഡരികിൽ, ഒരു യുവാവ് അപസ്മാരം ബാധിച്ച് കിടക്കുന്നതായിക്കണ്ടു. സമീപത്ത് നിന്ന മറ്റൊരു യുവാവ് ഇരുചക്രവാഹനത്തിലെത്തിയ പൊന്നാറിനോട് സഹായം അഭ്യർത്ഥിച്ചു. ഇരുചക്രവാഹനം നിർത്തിയ പൊന്നാർ കുഴഞ്ഞുവീണ യുവാവിന് വെള്ളവും ഇരുമ്പും നൽകി സഹായിച്ചു. പൊടുന്നനെ രണ്ട് യുവാക്കളും ചേർന്ന് പൊന്നാറിനെ ആക്രമിച്ച് 5000 രൂപയും മൊബൈൽ ഫോണും ഇരുചക്രവാഹനത്തിന്റെ താക്കോലും തട്ടിയെടുത്ത് ഇരുചക്രവാഹനത്തിൽ നാമക്കൽ ഭാഗത്തേക്ക് രക്ഷപ്പെടുകയായിരുന്നു.
പിന്നീട് പൊന്നാർ താക്കോലില്ലാത്ത ഇരുചക്രവാഹനം തള്ളി നാമക്കൽ ഭാഗത്തേക്ക് പോവുകയായിരുന്നു. ഇതിനിടെ യുവാക്കൾ സഞ്ചരിച്ച ഇരുചക്രവാഹനം കോളേജിന് സമീപത്തെ റോഡരികിലെ മരത്തിൽ ഇടിച്ചു. മോഷ്ടാക്കളായ കൗമാരക്കാരിൽ ഒരാൾ സംഭവസ്ഥലത്തുതന്നെ മരിച്ചു. മറ്റൊരു യുവാവിനെ പൊന്നാർ ഉൾപ്പെടെ രക്ഷപ്പെടുത്തി സേലം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ വെച്ച് മരിച്ചു.
പോലീസ് അന്വേഷണത്തിൽ, നാളികേര വ്യാപാരിയിൽ നിന്ന് പണം തട്ടിയെടുത്ത കുറ്റവാളികൾ ഇരുചക്രവാഹനത്തിൽ അമിതവേഗതയിൽ പോകുന്നതിനിടെഇരുവരും റോഡിൽ തെന്നി വീഴുകയായിരുന്നു എന്ന് കണ്ടെത്തി. അപകടത്തിൽ ചെന്നൈ സ്വദേശി മാരി (25), ലോറി വർക്ക്ഷോപ്പ് തൊഴിലാളി നാമക്കൽ സ്വദേശി നവീൻ (30) എന്നിവർ സംഭവസ്ഥലത്തുതന്നെ മരിച്ചതായി കണ്ടെത്തി.















