ന്യൂഡൽഹി: പ്രധാനമന്ത്രിയായി നരേന്ദ്രമോദി മൂന്നാമതും അധികാരമേൽക്കുമ്പോൾ സത്യപ്രതിജ്ഞാ ചടങ്ങ് കാണില്ലെന്ന് ശശി തരൂർ. മൂന്നാം മോദി സർക്കാരിനായി ലോകം ഉറ്റുനോക്കുമ്പോഴാണ് ശശി തരൂരിന്റെ വാക്കുകൾ. സത്യപ്രതിജ്ഞാ ചടങ്ങ് കാണില്ലെന്നും പകരം ഇന്ത്യ- പാകിസ്താൻ ടി20 മത്സരം കാണുമെന്നും തരൂർ പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
” സത്യ പ്രതിജ്ഞാ ചടങ്ങ് കാണില്ല. എന്നെ ആരും ഡൽഹിയിലേക്ക് ക്ഷണിച്ചിട്ടില്ല. സത്യ പ്രതിജ്ഞ കാണുന്നതിന് പകരം ഇന്ത്യ- പാകിസ്താൻ മത്സരം കാണും. ലോകകപ്പ് മത്സരം അമേരിക്കയിൽ നടന്നുകൊണ്ടിരിക്കുകയാണ്.”- തരൂർ പറഞ്ഞു.
ഇന്ത്യയുടെ എല്ലാ അയൽ രാജ്യങ്ങളിലെ നേതാക്കളെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാൽ പാകിസ്താനെ മാത്രം ക്ഷണിച്ചില്ലെന്നും തരൂർ ഖേദം പ്രകടിപ്പിച്ചു. അയൽ രാജ്യങ്ങളിലെ നേതാക്കളെ സത്യ പ്രതിജ്ഞാ ചടങ്ങിലേക്ക് വിളിച്ചത് രാജ്യത്തിന്റെ പാരമ്പര്യം വിളിച്ചോതുന്നു. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മൊയ്‌സുവിനെയും നരേന്ദ്രമോദി ക്ഷണിച്ചിട്ടുണ്ട്. ഇന്ത്യ- മാലദ്വീപ് ബന്ധം വീണ്ടും ദൃഢമാക്കുന്നതിന് ഇത് നല്ലൊരവസരമാണെന്നും എന്നാൽ വീണ്ടും പാകിസ്താനെ ഇന്ത്യ അകറ്റി നിർത്തുകയാണെന്നും തരൂർ കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയായി വീണ്ടും നരേന്ദ്രമോദി അധികാരമേൽക്കുന്നതിന് സാക്ഷ്യം വഹിക്കാൻ നിരവധി ലോക നേതാക്കളാണ് ഇന്ത്യയിലെത്തുന്നുന്നത്. ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇതിനോടകം ന്യൂഡൽഹിയിൽ എത്തിയിട്ടുണ്ട്. ഉച്ചയോടെ ഡൽഹി വിമാനത്താവളത്തിലെത്തിയ ഷെയ്ഖ് ഹസീനയ വിദേശകാര്യ സെക്രട്ടറി മുക്തേഷ് പാർദേശി സ്വാഗതം ചെയ്തു. ഷെയ്ഖ് ഹസീനയ്‌ക്ക് പുറമെ ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ, മാലദ്വീപ് പ്രധാനമന്ത്രി മുഹമ്മദ് മൊയ്‌സു, നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ എന്നിവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. നാളെ വൈകിട്ട് 7.15നാണ് പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങ്.















