സോൾ: ദക്ഷിണ കൊറിയയിലേക്ക് വീണ്ടും മാലിന്യ ബലൂണുകൾ അയച്ച് ഉത്തരകൊറിയ. ഞായറാഴ്ച രാത്രിയോടെ 310ഓളം മാലിന്യ ബലൂണുകൾ ദക്ഷിണ കൊറിയയിലേക്ക് അയച്ചുവെന്നാണ് സൈന്യത്തെ ഉദ്ധരിച്ച് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. പ്ലാസ്റ്റിക്കുകൾ, വേസ്റ്റ് പേപ്പറുകൾ തുടങ്ങിയവയാണ് ഈ ബാഗുകളിൽ നിറച്ചിരിക്കുന്നത്. സ്‌ഫോടക വസ്തുക്കളോ മറ്റ് വിഷാംശമുള്ള പദാർത്ഥങ്ങളോ ഉൾപ്പെടെ സംശയാസ്പദമായ രീതിയിൽ യാതൊന്നും കണ്ടെത്തിയിട്ടില്ലെന്നും വാർത്താമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
തങ്ങൾക്കെതിരെ അതിർത്തി മേഖലകളിൽ ദക്ഷിണ കൊറിയ രാജ്യവിരുദ്ധ ലഘുലേഖകൾ വിതരണം ചെയ്യുകയാണെന്നാരോപിച്ചാണ് ഉത്തരകൊറിയയുടെ നീക്കം. ലഘുലേഖ വിതരണം ചെയ്യുകയും, ഉച്ചഭാഷിണികൾ ഉപയോഗിച്ച് പ്രകോപനപരമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുകയാണെങ്കിൽ ഇനിയും ഈ രീതിയിലുള്ള മറുപടി പ്രതീക്ഷിക്കണമെന്ന് കിം ജോങ് ഉന്നിന്റെ സഹോദരി കൂടിയായ കിം ജോങ് യോ മുന്നറിയിപ്പ് നൽകി.
” വിശ്രമമില്ലാതെ അവർക്ക് ഇനി പാഴ് വസ്തുക്കൾ പെറുക്കിയെടുക്കാം. ഇതൊരു വലിയ നാണക്കേടാണ്. ഇത് അവരുടെ ദിവസജോലിയായി മാറിയിരിക്കുകയാണ്. ഇനിയും ഉത്തരകൊറിയയ്‌ക്കെതിരെ നീക്കങ്ങൾ നടത്താനാണ് ഭാവമെങ്കിൽ ഇതുപോലുള്ള ബലൂണുകൾ ഇനിയും എത്തുമെന്നും” കിം ജോങ് യോ പറയുന്നു. കഴിഞ്ഞ ആഴ്ചയും സമാനമായ രീതിയിൽ നൂറുകണക്കിന് ബലൂണുകളിലായി ടൺ കണക്കിന് മാലിന്യങ്ങളാണ് ദക്ഷിണ കൊറിയയിലേക്ക് പറന്നെത്തിയത്.
പ്രതിഷേധം ഉയർന്നതിന് പിന്നാലെ മാലിന്യ ബലൂണുകൾ അയയ്‌ക്കുന്നത് താത്കാലികമായി നിർത്തുകയാണെന്ന് ഉത്തര കൊറിയയും അറിയിച്ചിരുന്നു. സിഗരറ്റ് കുറ്റികൾ, കാർഡ് ബോഡുകൾ, തുണിക്കഷണങ്ങൾ, ടോയ്ലറ്റ് പേപ്പറുകൾ തുടങ്ങിയവയാണ് വലിയ ബലൂണുകളിലാക്കി അതിർത്തി വഴി ദക്ഷിണ കൊറിയയിലേക്ക് അയച്ചത്. ദക്ഷിണ കൊറിയയിലെ സോൾ, ജിയോങ്ഗി തുടങ്ങിയ വടക്കൻ മേഖലകളിലേക്കാണ് ഈ മാലിന്യ ബലൂണുകൾ കൂട്ടമായി എത്തിയത്.















