ന്യൂഡൽഹി: സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് കേരളത്തിൽ പ്രചരിക്കുന്നത് വ്യാജവാർത്തകളാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോഴും ജയിച്ചപ്പോഴും അദ്ദേഹത്തെ കേരളത്തിലെ മാദ്ധ്യമങ്ങൾ വേട്ടയാടുകയാണെന്നും സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു.
സുരേഷ് ഗോപി തൃശൂരിൽ മത്സരക്കില്ല, സത്യജിത്ത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാനാക്കിയത് തൃശൂരിൽ നിന്ന് ഒഴിവാക്കാൻ വേണ്ടിയാണ്, സുരേഷ് ഗോപിയെ പരാജയപ്പെടുത്താനായി ബിജെപി സംസ്ഥാന നേതൃത്വം ശ്രമിക്കുന്നു എന്നീ വാജ്യവാർത്തകളാണ് മാദ്ധ്യമങ്ങളും രാഷ്‌ട്രീയ നിരീക്ഷകരും ചേർന്ന് നൽകിയത്. കേരളത്തിലെ ജനങ്ങൾ ഈ വ്യാജ വാർത്തകൾ ഉൾക്കൊള്ളുന്നില്ല എന്നതിന്റെ തെളിവാണ് തൃശൂരിലെ തെരഞ്ഞെടുപ്പ് വിജയം. സുരേഷ് ഗോപിയെ മന്ത്രിയാക്കിയിരിക്കുന്നത് പ്രധാനമന്ത്രിയാണെന്നും അദ്ദേഹം ഡൽഹിയിൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
കെ സുരേന്ദ്രൻ സംസ്ഥാന അദ്ധ്യക്ഷന്റെ ചുമതലയൊഴിയും എന്ന വാജ്യവാർത്തകൾ നൽകിയ നിങ്ങൾക്ക് സുരേഷ് ഗോപിയുടെ വിഷയത്തിൽ കൂടുതൽ മറുപടി നൽകാനില്ല. കേന്ദ്രനേതൃത്വവും പ്രധാനമന്ത്രിയും കേരളത്തിന് വേണ്ടി ചെയ്യുന്ന കാര്യങ്ങളെ കുറിച്ചോ പാർട്ടിയെ സംബന്ധിച്ചോ യാതൊരു ധാരണയും ഇല്ലാത്തവരാണ് കേരളത്തിലെ മാദ്ധ്യമങ്ങൾ. കേന്ദ്ര മന്ത്രിസഭയിൽ കേരളത്തിൽ നിന്ന് രണ്ടുപേർ ഉൾപ്പെട്ടതും വോട്ട് ശതമാനം കൂടിയതിലുമുള്ള ദുഷ്ടലാക്കാണ് വ്യാജവാർത്തകൾക്ക് പിന്നിൽ. പാർട്ടി പ്രവർത്തകരെ കബളിപ്പിക്കാനും ആശയക്കുഴപ്പത്തിലാക്കാനുമുള്ള പദ്ധതികൾ നടക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.















