അതിർത്തി കടന്ന് പന്നിവരവിനുള്ള നിരോധനം നീക്കിയതോടെ കേരളത്തിലേക്ക് ഇതര സംസ്ഥാനങ്ങളിൽനിന്ന് പന്നികളെ വൻ തോതിൽ എത്തിച്ചുതുടങ്ങി. കിലോയ്‌ക്ക് 400 കടന്ന പന്നിയിറച്ചിവില വൈകാതെ 500 രൂപയിലെത്താൻ സാധ്യത.
മേയ് 15 മുതലാണ് അതിർത്തി കടന്നുള്ള പന്നിവരവിനുള്ള നിരോധനം നീക്കിയത് . തമിഴ്നാട് , ആന്ധ്രാ പ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേയ്‌ക്ക് പന്നികളെ എത്തിക്കുന്നത് .നിലവിൽ കേരളത്തിലെ ഉപഭോഗത്തിനനുസരിച്ചുള്ള പന്നിയിറച്ചി ലഭ്യതയില്ല. അതുകൊണ്ട് തന്നെ ഇത് വീണ്ടുമൊരു വിലക്കയറ്റത്തിലേക്ക് വഴിയൊരുക്കാനുള്ള സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത് എന്നാണ് റിപ്പോർട്ട് .
പന്നികളിലെ മാരക പകർച്ചവ്യാധിയായ ആഫ്രിക്കൻ പന്നിപ്പനി കേരളത്തിൽ ആദ്യമായി സ്ഥിരീകരിച്ചത് 2022 ജൂലൈയിൽ വയനാട്ടിലായിരുന്നു. തുടർന്ന് ജില്ലയിലെ തന്നെ മറ്റു ചില പന്നിഫാമുകളിലും കണ്ണൂരിലും രോഗബാധ കണ്ടെത്തുകയുണ്ടായി. രോഗപ്രതിരോധത്തിന്റെ ഭാഗമായി 950ൽപ്പരം പന്നികളെയാണ് രണ്ടു ജില്ലകളിലുമായി അന്നു കൊന്നൊടുക്കിയത്.
അതേസമയം അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിക്കുന്ന പന്നികളിൽ നല്ലൊരു പങ്കും രോഗം ബാധിച്ചവയെപ്പോലെയെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു . തമിഴ്നാട്ടിൽനിന്ന് അടുത്തിടെ കേരളത്തിലെ ഇറച്ചിവിപണിയിലേക്കായി എത്തിച്ച പന്നികളുടെ ഒരു വീഡിയോ ഏതാനും ദിവസങ്ങൾക്കു മുൻപ് പന്നിക്കർഷകരുടെ ഗ്രൂപ്പുകളിൽ പ്രചരിച്ചിരുന്നു. 60 കിലോയിൽ താഴെ മാത്രം തൂക്കം വരുന്ന പന്നികളിൽ നല്ലൊരു പങ്കും രോഗം ബാധിച്ചവയെപ്പോലെയായിരുന്നു . ആഫ്രിക്കൻ പന്നിപ്പനി പിടിപെട്ട പന്നികളെ കൂട്ടത്തോടെ ഇവിടേക്ക് എത്തിക്കുന്നുവെന്നാണ് സൂചന .
കേരളത്തിൽ ഏതാനും നാളുകളായി പന്നിപ്പനി ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യപ്പെടുന്നില്ലെങ്കിലും പല സ്ഥലങ്ങളിലും ഇപ്പോഴും രോഗം ഫാമുകൾ പൂട്ടാൻ ഇടയാക്കുന്നുണ്ട് . പടർന്നുപിടിച്ചാൽ കേരളത്തിലെ പന്നിവളർത്തൽ മേഖലയെ തന്നെ തുടച്ചുനീക്കാൻ തക്ക പ്രഹരശേഷിയുള്ള പകർച്ചവ്യാധിയാണ് ആഫ്രിക്കൻ പന്നിപ്പനി. രോഗബാധിതമായ പന്നികൾ ശരീരസ്രവങ്ങളിലൂടെയും വിസർജ്യങ്ങളിലൂടെയും വൈറസുകളെ ധാരാളമായി പുറന്തള്ളും. രോഗബാധയേറ്റ പന്നികളിൽനിന്ന് അവ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതിന് മുൻപു തന്നെ വൈറസ് പുറത്തെത്തും. അതിവേഗത്തിൽ മറ്റു പന്നികളിലേക്കു പടർന്നു പിടിക്കാൻ വൈറസിന് കഴിയും















