ന്യൂയോർക്ക്: അമേരിക്കയിൽ വീണ്ടും വെടിവയ്പ്പ്. മിഷിഗണിലെ ഡെട്രോയിട്ടിലാണ് സംഭവം. റോക്കെസ്റ്റർ ഹിൽസിൽ സ്ഥിതിചെയ്യുന്ന വാട്ടർപാർക്കിനുള്ളിലാണ് ആക്രമണം നടന്നത്. സംഭവത്തിൽ കുട്ടികളടക്കം പത്തോളം പേർക്ക് വെടിയേറ്റു. അമേരിക്കൻ സമയം ശനിയാഴ്ച വൈകിട്ടായിരുന്നു ആക്രമണം നടന്നത്. അക്രമിയെ ഇതുവരെയും പിടികൂടാനായില്ല. വെടിവയ്പ്പിനായി ഉപയോഗിച്ച തോക്ക് സംഭവസ്ഥലത്ത് നിന്നും പൊലീസ് കണ്ടെടുത്തു.
9mm സെമി-ഓട്ടോമാറ്റിക് ഗ്ലോക്ക് ആണ് അക്രമി ഉപയോഗിച്ചത്. വൈകിട്ട് അഞ്ച് മണിയോടെ പാർക്കിലെത്തിയ അക്രമി മുപ്പതോളം തവണ വെടിയുതിർത്തിരിന്നു. പരിക്കേറ്റവരിൽ എട്ട് വയസുകാരനുണ്ടെന്ന് ഒക്ലാൻഡ് കൗണ്ട് ഷെരീഫ് അറിയിച്ചു. ആക്രമണത്തിന് ശേഷം സമീപത്ത് സ്ഥിതിചെയ്യുന്ന ഒരു വീട്ടിൽ കയറി ഒളിച്ചിരിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്. വീട് വളഞ്ഞ പൊലീസ് പ്രതിയെ പിടികൂടാനുള്ള ശ്രമത്തിലാണ്. ആക്രമണം നടന്ന റോക്കെസ്റ്റർ ഹിൽസിൽ ഏകദേശം 76,000 ആളുകൾ താമസിക്കുന്നുണ്ട്. അക്രമി ഇവിടേക്ക് എത്തി വെടിയുതിർക്കാനുള്ള കാരണം വ്യക്തമല്ല.