‘ ഒരിക്കൽ രാജുമോൻ എന്നോട് ചോദിച്ചു, അങ്കിളിന്‍റെ ഫാദര്‍ ആരാണെന്ന് ‘ ഈ ഡയലോഗുകൾ ഒരിക്കലെങ്കിലും പറയാത്ത മലയാളി ഉണ്ടാവില്ല . വിൻസന്റ് ഗോമസായി എത്തിയ മോഹൻലാലിന്റെ കഥാപാത്രത്തോട് നായികയായ അംബികയുടെ മകൻ ചോദിച്ച ചോദ്യം . കോഴിക്കോട് കോട്ടൂളി സ്വദേശി പ്രശോഭായിരുന്നു ചിത്രത്തിലെ രാജുമോന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത്.
1980 കളിൽ മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്നു ഈ ബാലതാരം .13 ലധികം സിനിമകളിൽ ബാലതാരമായിരുന്നു പ്രശോഭ് . ആൾക്കൂട്ടത്തിൽ തനിയെ എന്ന ചിത്രത്തിലെ അഭിനയത്തിന് 1984ൽ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സർക്കാർ പുരസ്കാരവും നേടിയിരുന്നു.
സിനിമയിലേക്കെത്തിയത് വളരെ യാദൃച്ഛികമായിട്ടായിരുന്നുവെന്ന് പ്രശോഭ് പറയുന്നു . ‘ വല്യച്ഛൻ കൂടിയായ ബാലൻ കെ. നായർ സെറ്റിൽ നിന്നും ഒരു ദിവസം ഉച്ചഭക്ഷണം കഴിക്കാൻ വീട്ടിലേക്കു വന്നു. ഉച്ചയ്‌ക്കു ശേഷമുള്ള ഷോട്ടിൽ ഒരു കുട്ടിയെ വേണമായിരുന്നു, പോകുമ്പോൾ എന്നെയും കൂടെക്കൂട്ടി. അതായിരുന്നു സിനിമയിലേക്കുള്ള ആദ്യചുവട് . പിന്നീടാണ് കാറ്റത്തെ കിളിക്കൂട് എന്ന സിനിമയിലേക്കെത്തുന്നത്. ആ സിനിമയ്‌ക്കു ശേഷം ബാലതാരത്തെ ആവശ്യമുണ്ടെന്നു പറഞ്ഞ് കുറേ വിളി വന്നു.‘ – പ്രശോഭ് പറയുന്നു.
സിനിമ വിട്ടശേഷം സിനിമയിൽ ആരുമായും ബന്ധമില്ലായിരുന്നു. മകൾ വലിയ ലാലേട്ടൻ ഫാനാണ്. ലാലേട്ടനെ കാണാൻ ആഗ്രഹമുണ്ടെന്നു അവൾ പറയുമായിരുന്നു. ലാലേട്ടൻ എന്നെ കണ്ടാൽ തിരിച്ചറിയുമോ എന്ന പേടികൊണ്ട് ഞാൻ അതിന് ശ്രമിച്ചില്ല. എന്നാൽ എന്റെ സുഹൃത്ത് വഴി മകൾ അതിനുള്ള ശ്രമം നടത്തി. ഒടുവിൽ അവളുടെ നിർബന്ധത്തിൽ എറണാകുളത്ത് ഒരു സെറ്റിലേക്ക് ഞങ്ങൾ പോയി. അവിടെ വച്ച് സുഹൃത്ത് രാജാവിന്റെ മകനിലെ രാജുമോനാണ് എന്നു പറഞ്ഞ് എന്നെ പരിചയപ്പെടുത്തി, വലിയ സന്തോഷത്തോടെയാണ് ലാലേട്ടൻ അപ്പോൾ പെരുമാറിയത്. പഴയ കാര്യങ്ങളേക്കുറിച്ച് ഒരുപാട് സംസാരിക്കുകയും വീട്ടിലെ വിശേഷങ്ങൾ തിരക്കുകയുമൊക്കെ ചെയ്തു.
ഇന്ന് സിനിമയൊക്കെ വിട്ട് ഇപ്പോൾ ഫോട്ടോഗ്രഫിയും ബിസിനസുമൊക്കെയായി തിരക്കിലാണ് പ്രശോഭ് . ഭാര്യ അനുരാധയ്‌ക്കും മകൾക്കുമൊപ്പം കൊച്ചി ഇടപ്പള്ളിയിലാണ് താമസം.















