ചെണ്ടമേളത്തിന്റെ താളപ്പെരുമയിൽ അടിമുടി ലയിക്കുന്നവരാണ് മലയാളികൾ. പാണ്ടിയും പഞ്ചാരിയും ഇലഞ്ഞിത്തറയും തായമ്പകയുമെല്ലാം മേളപ്രേമികൾക്ക് പ്രിയപ്പെട്ടതാണ്. മേളം മുറുകുന്നതോടെ അവർ പരിസരം പോലും മറന്നുപോകും. ചെണ്ടയിൽ കോൽ പതിയുന്നതിനൊപ്പിച്ച് അവരുടെ വിരലുകളും താളം പിടിക്കും. അറിയാതെ ചുവടുകൾ വെച്ചു പോകും. മേളപ്രേമികളുടെ ഹൃദയം കീഴടക്കാൻ ഒരുങ്ങുകയാണ് ഇടുക്കിയിൽ നിന്നുള്ള വിദ്യാർത്ഥികൾ.
തായമ്പകയുടെ ചെമ്പട മുറുക്കി അരങ്ങിലേക്ക് ഇറങ്ങാനുള്ള അവസാന വട്ട ഒരുക്കത്തിലാണ് കുട്ടിക്കൂട്ടം. കഞ്ഞിക്കുഴി പഴയരിക്കണ്ടം സ്‌കൂളിലെ പെൺകുട്ടികളടക്കം 35 പേരാണ് ചെണ്ടമേളത്തിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നത്. ശനിയാഴ്ച നടക്കുന്ന അരങ്ങേറ്റത്തിൽ പഞ്ചാരി മൂന്ന്, നാല്, അഞ്ച് കാലങ്ങളിലും കുട്ടിക്കൂട്ടം കൊട്ടിക്കയറും.
കലാദീപമെന്നാണ് ചെണ്ടമേള സംഘത്തിൽ ഒന്നാം ക്ലാസ് മുതൽ എഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുണ്ട്. 2023 ഏപ്രിൽ 14 മുതലാണ് ഇവർ ചെണ്ടക്കോൽ കയ്യിലെടുത്ത് തുടങ്ങിയത്. നീണ്ട ഒന്നേകാൽ വർഷത്തെ പരിശീലനത്തിനൊടുവിലാണ് തായമ്പകയിലെ ആദ്യ ഘട്ടം പൂർത്തിയാക്കിയത്. മൊബൈൽ ഫോണിന്റെ അമിത ഉപയോഗത്തിൽ നിന്നും ലഹരിയിൽ നിന്നും വിദ്യാർത്ഥികളെ രക്ഷിക്കുന്നതിനായാണ് ചെണ്ടമേളത്തിൽ പരിശീലനം നൽകിയത്. ഇനി ഒരുവിളിക്കപ്പുറം പൂരപ്പറമ്പുകളെ ആവേശത്തിലാഴ്‌ത്താൻ ഈ കുട്ടികൂട്ടമുണ്ടാകും.















