കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുസ്ലീം സംഘടനകൾ എടുത്ത നിലപാട് സിപിഎം കാണുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തോൽവിയുടെ പഴി എസ്എൻഡിപിയുടെയും ഹിന്ദു സംഘടനകളുടെയും തലയിൽ ഇടുകയാണെന്നും അദ്ദേഹം കോട്ടയത്ത് ആരോപിച്ചു. പാർട്ടി മുസ്ലീം പ്രീണനം നടത്തിയിട്ടില്ലെന്നും എസ്എൻഡിപിയുടെ നീക്കം സംശയകരമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി നടത്തിയ അവലോകനത്തിൽ വിലയിരുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട മാദ്ധ്യമവാർത്തകളുടെ പശ്ചാത്തലത്തിലാണ് കെ സുരേന്ദ്രന്റെ പ്രതികരണം.
സിപിഎം നേതൃത്വം മാരത്തൺ ചർച്ചകളാണ് നടത്തുന്നത്. പക്ഷെ ഒരു പ്രയോജനവും ഇല്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. പഴിയെല്ലാം എസ്എൻഡിപി അടക്കമുളള ഹിന്ദു സംഘടനകൾക്കാണ്. പരാജയത്തിന്റെ കാരണം എസ്എൻഡിപിയുടെയും ഹിന്ദു സംഘടനകളുടെയും തലയിലിടുകയാണെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
ന്യൂനപക്ഷ പ്രീണനമാണ് പരാജയത്തിന്റെ ഒരു കാരണം. ഹമാസ് നേതാവിന് വരെ കേരളത്തിൽ വേദി ഒരുക്കി. സിപിഎം കേന്ദ്രകമ്മറ്റി ദുർബലമായി. യെച്ചൂരിയുടെ പ്രസംഗങ്ങൾക്ക് മാത്രമേ ശക്തിയുള്ളൂവെന്നും കെ സുരേന്ദ്രൻ പറഞ്ഞു. അഴിമതി പണം കൈപ്പറ്റിയതിനാൽ കേന്ദ്രകമ്മറ്റിക്കും ഒന്നും ചെയ്യാനാവില്ല.
നടൻ എന്ന നിലയിൽ സുരേഷ് ഗോപി ഉദ്ഘാടനങ്ങൾക്ക് പണം വാങ്ങുന്നതിൽ തെറ്റെന്താണെന്ന് കെ സുരേന്ദ്രൻ ചോദിച്ചു. തൃശൂർ മേയർ എംകെ വർഗീസ് നല്ല മേയർ ആണെന്ന് ജനങ്ങൾക്ക് അഭിപ്രായമുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.















