അപൂർവ രോഗമായ മസ്തിഷ്ക ജ്വരമാണ് കേരളത്തിൽ ആശങ്ക പരത്തി പടരുന്നത്. കോഴിക്കോട് മൂന്ന് കുട്ടികളുടെ ജീവനാണ് ഒന്നര മാസത്തിനിടെ പൊലിഞ്ഞത്.
അത്യപൂർവ രോഗം ആണ് അമീബിക് മസ്തിഷ്ക ജ്വരം അഥവ അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് (Amoebic meningoencephalitis). കെട്ടിക്കിടക്കുന്ന വെള്ളത്തിലുള്ള ബ്രെയിൻ ഈറ്റർ എന്നറിയപ്പെടുന്ന അമീബയാണ് രോഗഹേതു. ചെറിയ കുട്ടികളിലും യുവാക്കളിലുമാണ് പ്രധാനമായും രോഗം കണ്ടുവരുന്നത്. പ്രധാനമായും 10-25 വയസിനിടയിൽ പ്രായമുള്ളവരിൽ.
മൂക്കിലെ നേർത്ത തൊലിയിലൂടെയാണ് പ്രധാനമായും ശരീരത്തിൽ പ്രവേശിക്കുന്നത്. മസ്തിഷ്ക ജ്വരം ബാധിച്ചവരിൽ 90 മുതൽ 95 ശതമാനം വരെ മരണസാധ്യതാണ് കണക്കാക്കപ്പെടുന്നത്. പതിനായിരത്തിലൊരാൾക്ക് മാത്രം പിടിപെടുന്ന അത്യപൂർവ രോഗം ബാധിച്ചാൽ മരുന്നുകളോട് പ്രതികരിക്കില്ലെന്നതാണ് വെല്ലുവിളി. കെട്ടിക്കിടക്കുന്നതോ ഒഴുക്ക് കുറഞ്ഞതോ ആയ വെള്ളത്തിൽ മുങ്ങിക്കുളിക്കുമ്പോഴാണ് ബ്രെയിൻ ഈറ്റർ എന്നറിയപ്പെടുന്ന അമീബ ശരീരത്തിൽ പ്രവേശിക്കുന്നത്.
തലവേദന, പനി, ഛർദ്ദി, ബോധക്ഷയം,കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങളാണ് മസ്തിഷ്ക ദ്വരം ബാധിച്ചവർ പ്രകടിപ്പിക്കുന്ന ആദ്യ ലക്ഷണങ്ങൾ. പിന്നീട് തലച്ചോറിൽ അണുബാധ ഉണ്ടാകുന്നതോടെ അപസ്മാരം, ഓർമ നഷ്ടമാകൽ, ബോധക്ഷയം തുടങ്ങിയ ഉണ്ടാകും. രോഗം വളരെ പെട്ടെന്നാകും മൂർച്ഛിക്കുക. മൂന്ന് മുതൽ രണ്ട് ആഴ്ചയ്‌ക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. നട്ടെല്ലിൽ നിന്ന് സെറിബ്രോ സ്പൈനൽ ഫ്ലൂയിഡ് കുത്തിയെടുത്ത് പരിശോധിച്ചാണ് രോഗബാധ സ്ഥിരീകരിക്കുന്നത്.
രോഗത്തിന് നിലവിൽ രാജ്യാന്തര തലത്തിലുള്ള ചികിത്സകളാണ് നൽകുന്നത്. യുഎസിലെ സിഡിസി സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) അനുശാസിക്കുന്ന രീതിയിലാണ് ചികിത്സ. ജർമനിയിൽ ഉൽപാദിപ്പിക്കുന്ന മിൽട്ടിഫോസിൻ മരുന്നാണ് പ്രധാനമായും രോഗം പ്രതിരോധിക്കാൻ ഉപയോഗിക്കുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമല്ലാത്തതിനാൽ തന്നെ ഭയപ്പെടേണ്ട എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
വെള്ളക്കെട്ടുകളിൽ കുളിക്കാതിരിക്കുക, ചെറിയ കുളങ്ങൾ, കിണറുകൾ എന്നിവിടങ്ങളിൽ ക്ലോറിനേഷൻ നടത്തുക, വെള്ളം കലക്കി മറിച്ച് കുളിക്കുന്നത് ഒഴിവാക്കുക, മൂക്കിൽ ശക്തമായി വെള്ളം കയറാതിരിക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കാവുന്നതാണ്. ഇതിന് മുൻപ് 2023-ലും 2017-ലും മസ്തിഷ്ക ജ്വരം ആലപ്പുഴ ജില്ലയിൽ റിപ്പോർട്ട് ചെയ്തിരുന്നു.















