മോസ്‌കോ: ഇന്ത്യയിലെ ജനങ്ങളെ സേവിക്കുക എന്നതാണ് തന്റെ പ്രധാന ജീവിതലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ വസതിയിൽ നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രിയുടെ പരാമർശം. താങ്കളുടെ ജീവിതം ഇന്ത്യയിലെ ജനങ്ങളെ സേവിക്കുന്നതിനായി നീക്കിവച്ചത് അവർ മനസിലാക്കുന്നുണ്ടെന്ന പുടിന്റെ പ്രശംസയ്‌ക്ക് മറുപടിയായിട്ടാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. നോവോ-ഒഗാരിയോവോയിലെ പുടിന്റെ ഔദ്യോഗിക വസതിയിൽ വച്ചായിരുന്നു ഇരുനേതാക്കളുടേയും കൂടിക്കാഴ്ച.
പ്രിയ സുഹൃത്തേ എന്ന് വിളിച്ചാണ് പുടിൻ പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്തത്. അടുത്ത ദിവസം നടക്കേണ്ട ഔദ്യോഗിക സംഭാഷണങ്ങൾക്ക് മുന്നോടിയായി അൽപ്പം ശാന്തമായി അനൗദ്യോഗികമായ വിഷയങ്ങൾ വീടിനുള്ളിലിരുന്ന് സംസാരിക്കാമെന്നും പുടിൻ പ്രധാനമന്ത്രിയോട് പറയുന്നു. ഔദ്യോഗിക വസതിയായ നോവോ-ഒഗാരിയോവോയെക്കുറിച്ചും പുടിൻ പ്രധാനമന്ത്രിക്ക് പറഞ്ഞു കൊടുക്കുന്നുണ്ട്. വീടിന്റെ ഓരോ ഭാഗങ്ങളെ കുറിച്ചും, ജീവനക്കാരും താനും ജോലി ചെയ്യുന്ന സ്ഥലങ്ങളും അദ്ദേഹം പ്രധാനമന്ത്രിക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നുണ്ട്.
മൂന്നാം വട്ടം വീണ്ടും അധികാരത്തിലെത്തിയതിന് പുടിൻ പ്രധാനമന്ത്രിയെ അഭിനന്ദിച്ചു. ” വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന് താങ്കളെ അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ വിജയം ഒരിക്കലും യാദൃശ്ചികമായ സംഭവിച്ച ഒന്നല്ലെന്ന് എനിക്ക് ഉറപ്പാണ്. കാരണം നിങ്ങൾ വർഷങ്ങളായി നടത്തി വരുന്ന പ്രവർത്തനത്തിലൂടെയാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യയിലെ സർക്കാരിന് കൃത്യമായ ആശയങ്ങളും പ്രവർത്തനരീതിയുമുണ്ട്. താങ്കൾ വളരെ ഊർജ്ജസ്വലതയോടെ പ്രവർത്തിക്കുന്നയാളാണ്. ഇന്ത്യയിലെ ജനങ്ങളുടെ താത്പര്യത്തിന് അനുസരിച്ച് ഈ ഫലം നേടാൻ സാധിക്കുമെന്ന് നിങ്ങൾക്ക് അറിയാം.
സമ്പദ്‌വ്യവസ്ഥയിൽ ഉറച്ച കാൽവയ്‌പ്പോടെ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് എത്തുകയാണ്. ജനസംഖ്യയുടെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ രാജ്യമാണിത്. ഇത് വെറും കണക്കുകളല്ല. ഇവിടുത്തെ ഓരോ കുടുംബങ്ങളിലും വ്യക്തികളിലും വികസനം എത്തുന്നുവെന്നാണ് ഇതിലൂടെ മനസിലാകുന്നത്. ഇതിലെല്ലാം താങ്കളും അഭിനന്ദനം അർഹിക്കുന്നു. താങ്കളെ ഒരിക്കൽ കൂടി കാണാൻ സാധിച്ചത് ഏറെ സന്തോഷം നൽകുന്ന കാര്യമാണെന്ന് ഒരിക്കൽ കൂടി പറയാൻ ആഗ്രഹിക്കുന്നുവെന്നും” പുടിൻ പറഞ്ഞു.
ഒരു സുഹൃത്തിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി സന്ദർശിക്കുന്നത് ഏറെ സന്തോഷം നൽകുന്ന കാര്യമാണെന്ന് പ്രധാനമന്ത്രി മറുപടി നൽകി. ” താങ്കൾ എന്നെ താങ്കളുടെ വീട്ടിലേക്ക് ക്ഷണിച്ചു. ഈ സന്ദർശനം ഒരുക്കിയതിന് ഞാൻ നന്ദി പറയാൻ ആഗ്രഹിക്കുകയാണ്. ഇപ്പോൾ നൽകിയ വാക്കുകൾക്കും ഞാൻ താങ്കളോട് നന്ദി പറയുന്നു. താങ്കൾ പറഞ്ഞ കാര്യങ്ങളും ശരിയാണ്. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് വളരെ പ്രധാനപ്പെട്ടതും, ലോകത്തിലെ തന്നെ ഏറ്റവും ജനാധിപത്യ പ്രക്രിയയുമായിരുന്നു. ഇന്ത്യയാണ് ഏറ്റവും വലിയ ജനാധിപത്യ രാജ്യം. ജനാധിപത്യത്തിന്റെ മാതാവ് എന്നാണ് ഇന്ത്യയെ വിശേഷിപ്പിക്കുന്നത്. കോടിക്കണക്കിന് ആളുകളാണ് അവരുടെ അഭിപ്രായം രേഖപ്പെടുത്തിയത്.
കഴിഞ്ഞ 60 വർഷത്തിനിടെ ആദ്യമായിട്ടാണ് ഒരു സർക്കാർ മൂന്നാം വട്ടവും തുടർച്ചയായി അധികാരത്തിലെത്തുന്നത്. മൂന്ന് വട്ടം പ്രധാനമന്ത്രി സ്ഥാനത്തിരുന്ന പദവി ആദ്യം ലഭിക്കുന്നത് ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനാണ്. 60 വർഷത്തിന് ശേഷം എനിക്ക് ആ അവസരം ലഭിച്ചു. ഇന്ത്യയിലെ ജനങ്ങളാണ് മാതൃരാജ്യത്തെ സേവിക്കുന്നതിന് വേണ്ടി ഈ അവസരം എനിക്ക് തന്നത്. ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഞാൻ പ്രയത്‌നിച്ചത്. പരിഷ്‌കരണങ്ങളിലൂടെയും വികസനം നടപ്പാക്കിയും 10 വർഷം അവർക്കായി സേവനമനുഷ്ഠിച്ചു. അതുകൊണ്ട് തന്നെയാണ് ആ കാഴ്‌ച്ചപ്പാടുകൾക്ക് വേണ്ടി ജനം വോട്ട് ചെയ്തത്. മൂന്നാം വട്ടം കൂടുതൽ കഠിനാധ്വാനം ചെയ്യും. അതിൽ ആത്മവിശ്വാസമുണ്ടെന്നും” പ്രധാനമന്ത്രി വ്യക്തമാക്കി.















