മുംബൈ: കസ്റ്റംസ് ഓഫീസറെ കടിച്ചതിനും സംശയാസ്പദമായ കാപ്സ്യൂൾ ടോയ്‌ലറ്റിൽ നിക്ഷേപിച്ചതിനും ചെന്നൈ സ്വദേശിനിക്കെതിരെ കേസ്. ജൂലൈ ഏഴിന് മസ്‌കറ്റിൽ നിന്ന് മുംബൈ വിമാനത്താവളത്തിൽ എത്തിയ ധനലക്ഷ്മി ഷൺമുഖന് (42) എതിരെയാണ് കേസെടുത്തത്. ഇവരുടെ ഹാൻഡ്‌ബാഗിൽ നിന്നാണ് സംശയാസ്പദമായ കാപ്‌സ്യൂൾ കസ്റ്റംസ് ഉദ്യോഗസ്ഥൻ കണ്ടെത്തിയിരുന്നു. തുടർന്ന് കസ്റ്റംസിന്റെ കസ്റ്റഡിയിലായ യുവതി ഉദ്യോഗസ്ഥനെ കടിക്കുകയും വസ്ത്രങ്ങൾ വലിച്ചു കീറുകയും ശുചീകരണ തൊഴിലാളികളെ ആക്രമിക്കുകയും ചെയ്തു. ചോദ്യം ചെയ്യുന്നതിനിടെ കസ്റ്റംസ് ഓഫീസറുടെ കയ്യിൽ നിന്നും കാപ്‌സ്യൂൾ തട്ടിപ്പറിച്ച് വിമാനത്താവളത്തിലെ ടോയ്‌ലറ്റിൽ ഇട്ട് ഫ്ലഷ് ചെയ്‌ത് കളഞ്ഞെന്നും അധികൃതർ പറഞ്ഞു.
യുവതി ചെന്നൈ സ്വദേശിയാണെന്നും മസ്‌കറ്റിൽ നിന്ന് എയർ ഇന്ത്യ എയർലൈൻസ് (IX236) വഴി ഇന്ത്യയിലേക്ക് വരിക ആയിരുന്നുവെന്നുമാണ് ലഭിക്കുന്ന വിവരം. യാത്രയുടെ ഉദ്ദേശ്യത്തെക്കുറിച്ച് ഉദ്യോഗസ്ഥൻ ചോദിച്ചപ്പോൾ യുവതിക്ക് തമിഴല്ലാതെ മറ്റൊരു ഭാഷയും സംസാരിക്കാൻ അറിയില്ലെന്ന് ഉത്തരം നൽകുകയും തുടർന്ന് മറ്റൊരു ഉദ്യോഗസ്ഥൻ തമിഴിൽ അന്വേഷിച്ചെങ്കിലും മറുപടി പറയാതെ ഒഴിഞ്ഞുമാറുകയും ആയിരുന്നു. ഒടുവിൽ കസ്റ്റംസ് ഓഫീസർ സഹാർ പോലീസിൽ കൊണ്ടുവരികയും, ഭാരതീയ ന്യായ് സൻഹിതയിലെ 115 (2) 132 വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.















