വന്ദനം സിനിമപോലെ കുറച്ച് കാലം കഴിയുമ്പോൾ മോഹൻലാലിന്റെ ആറാട്ട് എന്ന സിനിമയെയും പ്രേക്ഷകർ സ്വീകരിക്കുമെന്ന് നടി രചന നാരായണൻകുട്ടി. സ്പൂഫ് ആണെന്ന് പറഞ്ഞ് ചിത്രം മാർക്കറ്റ് ചെയ്തിരുന്നെങ്കിൽ കുറച്ചും കൂടി വിജയിക്കുമായിരുന്നെന്നും നടി പറഞ്ഞു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമകളും വർഷങ്ങൾ കഴിഞ്ഞിട്ടാണ് ജനങ്ങൾ സ്വീകരിക്കുന്നതെന്നും നടി വിലയിരുത്തി. ഒരു അഭിമുഖത്തിനിടയിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.
‘സിനിമാ പ്രേക്ഷക എന്ന നിലയിൽ ഏറ്റവും അധികം കാണാൻ ഇഷ്ടപ്പെട്ട മോഹൻലാൽ ചിത്രമാണ് ആറാട്ട്. അതിൽ അഭിനയിച്ച ഒരു വ്യക്തി എന്ന നിലയിൽ അല്ല. സിനിമ തിയേറ്ററിൽ വിജയിച്ചിരുന്നില്ല. പക്ഷെ, ഒടിടിയിൽ വന്നതിന് ശേഷം ഒരുപാട് പേർ വിളിച്ചിരുന്നു. സിനിമ ഇപ്പോഴാണ് കാണുന്നത്, അന്ന് കണ്ടാൽ മതിയായിരുന്നു എന്നാണ് അന്ന് എന്നോട് ഒരുപാട് പേർ പറഞ്ഞത്.

അതൊരു നല്ല മോഹൻലാൽ സിനിമയാണ്. മാർക്കറ്റിംഗ് ചെയ്ത സമയത്ത് സ്പൂഫ് ആണെന്ന് തന്നെ പറഞ്ഞ് ചെയ്താൽ മതിയായിരുന്നു എന്നെനിക്ക് തോന്നിയിരുന്നു. മലയാളിക്ക് സ്പൂഫ് എന്താണെന്ന് അറിയില്ലലോ… സ്പൂഫെന്ന് പറഞ്ഞ് റിലീസ് ചെയ്തിരുന്നെങ്കിൽ തിയേറ്ററിൽ കുറച്ച് കൂടി സ്വീകാര്യത ലഭിക്കുമായിരുന്നു.
പിന്നെ, സിനിമയൊക്കെ ഒരു ഭാഗ്യമാണ്. ചിലപ്പോൾ വളരെ നല്ല സിനിമകൾ തന്നെ തിയേറ്ററിൽ പരാജയപ്പെടാറുണ്ട്. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് വന്ദനം. ഇന്ന് എല്ലാവർക്കും ഇഷ്ടപ്പെട്ട സിനിമയാണ് വന്ദനം. പക്ഷെ, തിയേറ്ററിൽ വിജയിച്ചിട്ടില്ല. ചിലപ്പോൾ, ആറാട്ടും കുറെ കാലം കഴിയുമ്പോൾ നല്ല സിനിമയാണെന്ന് ജനങ്ങൾ പറയും.
ലിജോ ജോസഫിന്റെ സിനിമകളും ഇതുപോലെയാണ്. ലിജോ ചേട്ടൻ ഒരുപാട് നല്ല സിനിമകൾ എടുത്തിട്ടുണ്ട്. പക്ഷെ, പ്രേക്ഷകർ പറയും അത് പോരെന്ന്. ഉദാഹരണത്തിന് ഡബിൾ ബാരൽ റിലീസ് ആയ സമയത്ത് വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. പക്ഷെ, പ്രേക്ഷകർ കുറെ കാലം കഴിഞ്ഞപ്പോൾ സ്വീകരിച്ചു. ലിജോ ചേട്ടന്റെ എല്ലാ സിനിമകളും അങ്ങനെ തന്നെയാണ്.’- രചന നാരായണൻകുട്ടി പറഞ്ഞു.















