തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങൾക്ക് നൽകി വരുന്ന തൊഴിൽ നികുതി കുത്തനെ ഉയർത്തി സർക്കാർ ഉത്തരവിറക്കി. കുറഞ്ഞ വരുമാനക്കാരെയും ഇടത്തരം വരുമാനക്കാരെയും ഒരുപോലെ ബാധിക്കുന്നതാണ് പുതിയ നികുതി പരിഷ്കാരം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെയാണ് ആറാം ധനകാര്യകമ്മിഷൻ ശുപാർശ സർക്കാർ ധൃതിപിടിച്ച് നടപ്പിലാക്കിയത്.
6 മാസത്തെ ശമ്പളം 11,999 വരെ ഉള്ളവർക്ക് നികുതി നിരക്കിൽ മാറ്റമില്ല. 12,000 മുതൽ 17,999 വരെ ശമ്പളം ഉള്ളവരുടെ നികുതി നിരക്ക് 120ൽ നിന്ന് 320 രൂപയാക്കി. 18,000 മുതൽ 29,999 ഉള്ളവരുടെ പുതിയ നികുതി 450 രൂപയാണ്. മുൻപ് ഇത് 180 രൂപയായിരുന്നു.
30,000 മുതൽ 44,999 വരെ ശമ്പളം ഉള്ള ആളുകളുടെ തൊഴിൽ നികുതി ഇനി മുതൽ 600 രൂപയാണ് ( മുൻപ് 300) . 45,000 മുതൽ 99,999 വരെ ഉള്ളവർക്ക് 750 രൂപയാക്കി (മുൻപ് 450). ഒന്നേകാൽ ലക്ഷത്തിനുമുകളിൽ എത്ര ശമ്പളമായാലും ഇപ്പോഴുള്ളതുപോലെ 1250 രൂപ അടച്ചാൽമതി.
ആറ് മാസത്തെ വരുമാനം കണക്കാക്കി വർഷം രണ്ടുതവണയാണ് നികുതി അടക്കുന്നത്. തൊഴിൽ നികുതിപിരിക്കുന്നതിനുള്ള അധികാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കാണ്.















