അമേരിക്കൻ പ്രസിഡന്റുമാരെയും, പ്രസിഡന്റ് സ്ഥാനാർത്ഥികളെയും ലക്ഷ്യംവച്ചുള്ള വധശ്രമങ്ങൾ ഇതാദ്യമല്ല. യുഎസിന്റെ ചരിത്രം പരിശോധിച്ചാൽ 1776ൽ രാജ്യം സ്ഥാപിച്ചത് മുതൽ നിരവധി പ്രസിഡന്റുമാരാണ് ഇത്തരത്തിൽ കൊല്ലപ്പെട്ടിട്ടുള്ളത്. മറ്റ് ചിലർ അതിസാഹസികമായി വധശ്രമത്തെ അതിജീവിച്ചിട്ടുമുണ്ട്. കൊല്ലപ്പെട്ട പ്രസിഡന്റുമാർ, വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട പ്രസിഡന്റുമാർ, ആക്രമണത്തിന് ഇരയായ പ്രസിഡന്റ് സ്ഥാനാർത്ഥികൾ എന്നിവർ ആരെല്ലാമാണെന്ന് നോക്കാം..
എബ്രഹാം ലിങ്കൺ, 16-ാം പ്രസിഡന്റ്
കൊല്ലപ്പെടുന്ന ആദ്യ അമേരിക്കൻ പ്രസിഡന്റാണ് ലിങ്കൺ. 1865 ഏപ്രിൽ 14-ന് ജോൺ വിൽക്സ് ബൂത്താണ് ലിങ്കണെ വെടിവച്ച് കൊന്നത്. ലിങ്കണും ഭാര്യ മേരി ടോഡ് ലിങ്കണും വാഷിംഗ്ടണിലെ ഫോർഡ്സ് തിയേറ്ററിൽ നടന്ന ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയാണ് സംഭവം. തലയ്‌ക്ക് പിന്നിൽ വെടിയേറ്റ പ്രസിഡന്റിനെ ചികിത്സയ്‌ക്കായി കൊണ്ടുപോയെങ്കിലും പിറ്റേന്ന് രാവിലെ മരണത്തിന് കീഴടങ്ങി. കറുത്തവർഗക്കാരുടെ അവകാശങ്ങൾക്ക് വേണ്ടി ലിങ്കൺ നടത്തിയ പോരാട്ടമാണ് കൊലയ്‌ക്ക് പ്രേരണയായി കരുതപ്പെടുന്നത്.
ജെയിംസ് എ ഗാർഫീൽഡ്, 20-ാം പ്രസിഡന്റ്
കൊല്ലപ്പെട്ട രണ്ടാമത്തെ പ്രസിഡന്റാണ് ഗാർഫീൽഡ്. അധികാരത്തിലേറി ആറാം മാസമായിരുന്നു സംഭവം. 1881 ജൂലൈ രണ്ടിന് ന്യൂ ഇംഗ്ലണ്ടിലേക്ക് പോകാനായി വാഷിംഗ്ടണിലെ ട്രെയിൻ സ്റ്റേഷനിലെത്തിയപ്പോഴാണ് വെടിയേറ്റത്. നെഞ്ചിലാണ് വെടികൊണ്ടത്. ഗുരുതരമായി പരിക്കേറ്റ പ്രസിഡൻ്റ് ആഴ്ചകളോളം വൈറ്റ് ഹൗസിൽ കഴിഞ്ഞെങ്കിലും സെപ്റ്റംബറിൽ മരണത്തിന് കീഴടങ്ങി.
വില്യം മക്കിൻലീ, 25-ാം പ്രസിഡന്റ്
1901 സെപ്റ്റംബർ ആറിന് ന്യൂയോർക്കിലെ ബുഫല്ലോയിൽ പ്രസംഗിക്കുന്നതിനിടെയാണ് മക്കിൻലീ കൊല്ലപ്പെടുന്നത്. പോയിന്റ് ബ്ലാങ്ക് വെടിവയ്പ്പിൽ രണ്ട് ബുള്ളറ്റുകളാണ് പ്രസിഡന്റിന്റെ നെഞ്ചിൽ പതിഞ്ഞത്. സെപ്റ്റംബർ 14ന് അദ്ദേഹം മരണത്തിന് കീഴടങ്ങി. രണ്ടാം തവണയും അധികാരത്തിലേറി ആറ് മാസം പിന്നിടുമ്പോഴായിരുന്നു സംഭവം.
ഫ്രാങ്ക്ലിൻ ഡി റൂസ്വെൽറ്റ്. 32-ാം പ്രസിഡന്റ്
പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട കാലത്ത് മിയാമിയിൽ വച്ച് പ്രസംഗിക്കുന്നതിനിടെ റൂസ്വെൽറ്റിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഭാഗ്യവശാൽ അദ്ദേഹത്തിന് പരിക്കേറ്റില്ല. 1933 ഫെബ്രുവരിയിലായിരുന്നു സംഭവം. എന്നാൽ ആക്രമണത്തിൽ ചിക്കാഗോ മേയർ ആൻ്റൺ സെർമാക് കൊല്ലപ്പെട്ടു.
ഹാരി എസ് ട്രൂമാൻ, 33-ാം പ്രസിഡന്റ്
1950 നവംബറിൽ വൈറ്റ് ഹൗസിന് സമീപം ബ്ലെയർ ഹൗസിൽ കഴിയുകയായിരുന്നു ട്രൂമാൻ. വീട്ടിലേക്ക് ഇരച്ചെത്തിയ അക്രമികൾ വെടിയുതിർത്തു. ആക്രമണത്തിൽ നിന്ന് പ്രസിഡന്റ് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു. സംഭവത്തിൽ ഒരു പൊലീസുകാരനും അക്രമികളിലൊരാളും കൊല്ലപ്പെട്ടു.
ജോൺ എഫ് കെന്നഡി, 35-ാം പ്രസിഡന്റ്
1963 നവംബറിലായിരുന്നു സംഭവം. പ്രസിഡന്റിന്റെ വാഹനവ്യൂഹത്തിന് നേരെയായിരുന്നു വെടിയുതിർത്തത്. പരിക്കേറ്റ കെന്നഡിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണത്തിന് കീഴടങ്ങി.
ജെറാൾഡ് ഫോർഡ്, 38-ാം പ്രസിഡന്റ്
1975ലായിരുന്നു ഫോർഡിന് നേരെ വധശ്രമം നടന്നത്. 17 ദിവസത്തിന്റ വ്യത്യാസത്തിൽ രണ്ടുതവണയായിരുന്നു വധശ്രമം. എന്നാൽ രണ്ടുവട്ടവും അദ്ദേഹം പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
റൊണാൾഡ് റീഗൻ, 40-ാം പ്രസിഡന്റ്
1981ൽ വാഷിംഗ്ടൺ ഡിസിയിൽ വച്ച് ജനങ്ങളെ അഭിസംബോധന ചെയ്ത് മടങ്ങുമ്പോഴായിരുന്നു റീഗന് നേരെ വെടിയുതിർത്തത്. ജനക്കൂട്ടത്തിൽ നിന്നുള്ളയാളായിരുന്നു അക്രമി. പ്രഡിന്റിനെ കൂടാതെ മറ്റ് മൂന്ന് പേർക്ക് വെടിയേറ്റിരുന്നു. പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി പിന്നീട് കണ്ടെത്തുകയും ചെയ്തു.
ജോർജ് ഡബ്ല്യൂ ബുഷ്, 43-ാം പ്രസിഡന്റ്
2005ൽ ടിബിലിസിയിൽ നടന്ന റാലിക്കിടെയായിരുന്നു ബുഷിന് നേരെ ആക്രമണമുണ്ടായത്. ജോർജിയൻ പ്രസിഡന്റ് മിഖാലി സാകാഷ്വിലിയോടൊപ്പം റാലിയിൽ പങ്കെടുക്കുകയായിരുന്നു ബുഷ്. ഇതിനിടെ അമേരിക്കൻ പ്രസിഡന്റിന് നേരെ ഹാൻഡ് ഗ്രനേഡ് എറിയുകയായിരുന്നു. എന്നാൽ ഗ്രനേഡ് പൊട്ടിയില്ല. അതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
തിയോഡർ റൂസ്വെൽറ്റ്, പ്രസിഡന്റ് സ്ഥാനാർത്ഥി
1912ൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിനായി കാമ്പയിൻ നടത്തുന്നതിനിടെയാണ് തിയോഡർ റൂസ്വെൽറ്റിന് വെടിവെപ്പിൽ പരിക്കേറ്റത്. അദ്ദേഹം രണ്ട് തവണ നേരത്തെ പ്രസിഡന്റായിരുന്നു. മൂന്നാം തവണ മത്സരത്തിന് ഇറങ്ങിയപ്പോഴായിരുന്നു വധശ്രമം. റൂസ്‌വെൽറ്റിന്റെ പോക്കറ്റിൽ സൂക്ഷിച്ച പേപ്പറുകളും മെറ്റൽ ഗ്ലാസ് കെയ്‌സും ബുള്ളറ്റിന്റെ ആഘാതത്തെ പ്രതിരോധിച്ചതിനാൽ അദ്ദേഹത്തിന് കാര്യമായ പരിക്കേറ്റിരുന്നില്ല.
റോബർട്ട് എഫ് കെന്നഡി, പ്രസിഡന്റ് സ്ഥാനാർത്ഥി
ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ നിൽക്കുന്നതിനിടെ ലോജ് ആഞ്ചൽസിലെ ഹോട്ടലിൽ വച്ചാണ് അദ്ദേഹം കൊല്ലപ്പെടുന്നത്. 1968ൽ കാലിഫോർണിയ പ്രൈമറിയിൽ വിജയിച്ചതിന് ശേഷം പ്രസംഗിക്കാൻ പോകുന്നതിന് മുന്നോടിയായിട്ടായിരുന്നു ആക്രമണം. സംഭവത്തിൽ മറ്റ് അഞ്ച് പേർക്കും പരിക്കേറ്റിരുന്നു.















