കോഴിക്കോട്: കള്ളൻ കപ്പലിൽ തന്നെ എന്ന പഴമൊഴിക്ക് പകരം ഒളിഞ്ഞു നോട്ടക്കാരൻ ഗ്രൂപ്പിൽ തന്നെയെന്ന് പറഞ്ഞ് കൊരങ്ങാട്ടുകാർ. കോഴിക്കോട് കൊരങ്ങാടാണ് പറച്ചിലിന് ആസ്പദമായ സംഭവം നടന്നത്.
കിടപ്പുമുറിയിൽ രാത്രിയിൽ ആരോ ഒളിഞ്ഞുനോക്കുന്നതായി പരാതി ലഭിച്ചതിനെത്തുടർന്ന് നാട്ടുകാർ ഒരു വാട്‌സാപ് ഗ്രൂപ്പ് രൂപീകരിച്ചു. പരസ്പരം വിവരങ്ങൾ കൈമാറി തെരച്ചിൽ തുടങ്ങി. ദിവസങ്ങളോളം നീണ്ട തെരച്ചിലിനെടുവിൽ സിസിടിവി ദൃശ്യങ്ങളിൽ പ്രതി കുടുങ്ങി. അപ്പോഴാണ് ഗ്രൂപ്പ് മെമ്പേഴ്സ് ശരിക്കും ഞെട്ടിയത്. ഒളിഞ്ഞുനോക്കുന്നയാളെ പിടിക്കാൻ രൂപീകരിച്ച വാട്‌സാപ് ഗ്രൂപ്പിന്റെ അഡ്‌മിനാണ് അത്. ആർക്കും പരാതിയില്ലാത്തതിനാൽ പൊലീസ് സംഭവത്തിൽ കേസെടുത്തില്ലെന്നാണ് വിവരം.
ഗ്രൂപ്പ് വഴി നടക്കുന്ന ചർച്ചകൾ മനസിലാക്കിയാണ് ഇയാൾ ഓരോ വീടുകളിൽ കയറിയിരുന്നത്. നാട്ടുകാർ ദിവസങ്ങളോളം കാവലും തെരച്ചിലും നടത്തിയെങ്കിലും തുമ്പൊന്നും കിട്ടിയിരുന്നില്ല. ഒടിവിൽ ദൗത്യത്തിൽ നിന്ന് നാട്ടുകാർ പിൻവാങ്ങിയതോടെ വീണ്ടും ഒളിഞ്ഞുനോട്ടക്കാരൻ എത്തി. എന്നാൽ ഇക്കുറി ഇയാളുടെ ചിത്രം സിസിടിവിയിൽ പതിഞ്ഞു. തെരച്ചിൽ സ്ഥലം മനസിലാക്കിയെങ്കിലും കയറിയ വീട്ടിൽ അന്ന് സിസിടിവി ക്യാമറ വച്ച വിവരം യുവാവ് അറിഞ്ഞിരുന്നില്ല.















