കൊൽക്കത്ത: ബംഗ്ലാദേശ് അഭയാർത്ഥി തർക്കത്തിൽ പൊട്ടിത്തെറിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. താൻ ഏഴ് തവണ എംപിയും രണ്ട് തവണ കേന്ദ്രമന്ത്രിയുമായതാണെന്നും തന്നെ ഒന്നും പഠിപ്പിക്കരുതെന്നും മമതാ ബാനർജി പറഞ്ഞു. പൊതുപരിപാടിയിൽ സംസാരിക്കവെയാണ് മമതയുടെ പ്രതികരണം.
തനിക്ക് ഫെഡറൽ ഘടനയെക്കുറിച്ച് നന്നായി അറിയാം. ഏഴ് തവണ താൻ എംപിയായിരുന്നു. രണ്ട് തവണ കേന്ദ്രമന്ത്രിയായി സേവനമനുഷ്ഠിച്ചു. വിദേശ മന്ത്രാലയത്തിന്റെ നയങ്ങൾ മറ്റാരെക്കാളും എനിക്ക് നന്നായി അറിയാം. എന്നെ അവർ
പഠിപ്പിക്കാൻ വരരുതെന്ന് മമത പറഞ്ഞു. ബംഗ്ലാദേശികൾക്ക് അഭയം നൽകുമെന്ന മമതയുടെ പ്രഖ്യാപനത്തെ വിദേശകാര്യമന്ത്രാലയം വിമർശിച്ചിരുന്നു.
കൊൽക്കത്തയിൽ നടന്ന പരിപാടിയിലാണ് ബംഗ്ലാദേശികൾക്ക് അഭയം നൽകുമെന്ന് മമത ബാനർജി പറഞ്ഞത്. നിസഹായരായ ആളുകൾ പശ്ചിമ ബംഗാളിന്റെ വാതിലുകളിൽ മുട്ടിയാൽ അവർക്ക് തീർച്ചയായും അഭയം നൽകും എന്നായിരുന്നു മമതയുടെ വാക്കുകൾ. ഇതിന് പിന്നാലെ ബംഗ്ലാദേശ് വിദേശ കാര്യ മന്ത്രാലയം മമതയുടെ പരാമർശത്തെ ശക്തമായി എതിർത്തിരുന്നു.















