മലയാളത്തിലെ ക്ലാസിക്കുകളിൽ ഒന്നാണ് ഫാസിൽ സംവിധാനം ചെയ്തത് 1993-ൽ പുറത്തിറങ്ങിയ മണിച്ചിത്രത്താഴ്. ഇന്നും മലയാള സിനിമയിലെ ഒരു അത്ഭുതമായി മണിച്ചിത്രത്താഴ് നിലനിൽക്കുന്നു. 30 വർഷങ്ങൾക്കിപ്പുറം കൂടുതൽ ദൃശ്യമിഴിവോടെ സിനിമ റി-റിലീസ് ചെയ്യുകയാണ്. വീണ്ടും ചിത്രം തീയറ്ററുകളിൽ കാണാൻ കഴിയുന്നതിലുള്ള സന്തോഷത്തിലാണ് സിനിമയുടെ അണിയറ പ്രവർത്തകരും പ്രേക്ഷകരും. റീ റിലീസുമായി ബന്ധപ്പെട്ട് തമിഴ് മാധ്യമപ്രവർത്തകരെ കണ്ടിരിക്കുകയാണ് നടി ശോഭന. സിനിമയിൽ അഭിനയിച്ച പഴയ സഹപ്രവർത്തകർ മരിച്ചു പോയത് തന്നെ വേദനിപ്പിക്കുന്നുവെന്ന് നടി പറയുന്നു.
“കൂടുതൽ ദൃശ്യ മിഴിവോടെ മണിച്ചിത്രത്താഴ് വീണ്ടും റിലീസിന് എത്തുകയാണ്. ഇതെല്ലാം നടക്കുമ്പോൾ മനസ്സിൽ ഒരു സങ്കടമുണ്ട്. സിനിമ പുതുതായി തോന്നുന്നു. എല്ലാവരും സന്തോഷത്തിലാണ്. എന്നാൽ ആ സിനിമയിൽ അഭിനയിച്ച പകുതിയോളം കലാകാരന്മാർ മരിച്ചുപോയി. എന്റെ ചെറുപ്പകാലത്താണ് ഈ സിനിമ ഞാൻ ചെയ്യുന്നത്. കോളേജ്-ഹൈസ്കൂൾ ലൈഫ് പോലെയായിരുന്നു ഞങ്ങൾക്ക് ഈ സിനിമ. ഞങ്ങളെല്ലാം ചെറുപ്പക്കാരായിരുന്നു”.
“മണിച്ചിത്രത്താഴിൽ അഭിനയിക്കുമ്പോൾ എനിക്ക് 22 വയസ്സായിരുന്നു. ഈ സിനിമയിൽ അഭിനയിച്ച പലരും മരിച്ചു പോയിരിക്കുന്നു. അവരെല്ലാം തന്നെ എന്റെ അധ്യാപകരാണ്. അവരെ കണ്ട്, അവരോടൊപ്പം അഭിനയിച്ചതാണ് എനിക്ക് ലഭിച്ച ഏറ്റവും വലിയ പഠനം. അവരെയാണ് നഷ്ടപ്പെട്ടത്”-ശോഭന പറഞ്ഞു.















