വയനാട്: മുണ്ടക്കൈയിലെ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി കനത്ത മഴ. പുഴയിലെ ജലനിരപ്പ് ഉയർന്നതിനാൽ മുണ്ടക്കൈയിലേക്ക് പോകുന്നതിന് വേണ്ടി നിർമിച്ച താത്കാലിക പാലം മുങ്ങി. വെള്ളത്തിന്റെ അളവ് മുമ്പത്തെക്കാൾ ഉയർന്നിട്ടുണ്ട്. നിലവിൽ 222 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്.
രക്ഷാപ്രവർത്തകർ ഉൾപ്പെടെ നൂറുകണക്കിന് പേരാണ് മുണ്ടക്കൈയിലേക്ക് പോയത്. ഇവരെ മറുകരയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. പാലത്തിന് മുകളിലൂടെ മലവെള്ളം കുത്തിയൊഴുകുന്നതിനാൽ രക്ഷാപ്രവർത്തകർ അതിസാഹസികമായാണ് ആളുകളെ മറുകരയിലെത്തിക്കുന്നത്.
മറുവശത്ത് ബെയിലി പാലത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്. മഴയെ തുടർന്ന് ഇടയ്‌ക്ക് നിർമാണം നിർത്തിവച്ചെങ്കിലും മഴ ശമിച്ചതോടെ വീണ്ടും പുനരാരംഭിക്കുകയായിരുന്നു. എന്നാൽ മഴ കാരണം പാലം നിർമിക്കുന്നതിനുള്ള സാമഗ്രികൾ സ്ഥലത്തെത്തിക്കാൻ സാധിക്കുന്നില്ലെന്ന പ്രതിസന്ധിയും നിലനിൽക്കുന്നുണ്ട്.
കാണാതായവർക്ക് വേണ്ടി ചൂരൽമലയിലും തിരച്ചിൽ പുരോഗമിക്കുകയാണ്. അവശിഷ്ടങ്ങളിൽക്കിടിയിലും പരിശോധന നടത്തുന്നുണ്ട്.















