വയനാട്: വയനാട് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവർക്കായി സൗജന്യമായി ഭക്ഷണം ഒരുക്കി നൽകിയ വീഡിയോ പങ്കുവച്ചതിന് താഴെ അധിക്ഷേപ പരാമർശം നടത്തിയ ആൾക്ക് ചുട്ട മറുപടിയുമായി ഷെഫ് പിള്ള. വയനാട്ടിലെ ദുരന്ത ഭൂമിയിൽ രക്ഷാപ്രവർത്തകർക്കും മാദ്ധ്യമപ്രവർത്തകർക്കും ദുരിതമനുഭവിക്കുന്നതുമായ ആയിരത്തോളം പേർക്കാണ് ബത്തേരിയിലെ സഞ്ചാരി റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം ഒരുക്കി നൽകിയത്. ഇതിന്റെ വീഡിയോ ഷെഫ് പിള്ള സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. ഭക്ഷണത്തിനായി ബന്ധപ്പെടേണ്ട നമ്പറും അദ്ദേഹം പങ്കുവച്ചിരുന്നു.
എന്നാൽ ഭക്ഷണം ഉണ്ടാക്കിയത് റീൽ ഉണ്ടാക്കി മാർക്കറ്റിംഗ് ചെയ്തുവെന്നായിരുന്നു ഒരാളുടെ പരിഹാസം. ഇതിന് താഴെയാണ് ഷെഫ് പിള്ള മറുപടി കുറിച്ചത്. ‘ മാർക്കറ്റിങ് ചെയ്യാനാണെങ്കിൽ നിങ്ങൾ ചിന്തിക്കുന്നതിനും അപ്പുറം നൂറ് തരത്തിൽ ചെയ്യാനറിയാം… നാളെ ഇതുപോലൊരു ദുരന്തം മറ്റൊരു സ്ഥലത്തുണ്ടായാൽ ഇത് കണ്ടിട്ട് നൂറ് കണക്കിനാളുകൾ ഇതിലും നന്നായി ചെയ്യാൻ ശ്രമിക്കുമെന്നും” ഷെഫ് പിള്ള മറുപടിയായി കുറിച്ചു.
അതേസമയം വയനാട്ടിൽ ദുരിതമനുഭവിക്കുന്നവർക്കായി നിരവധി പേർ സഹായഹസ്തവുമായി എത്തിയിട്ടുണ്ട്. വസ്ത്രവും ഭക്ഷണവും വീട്ടുപകരണങ്ങളും തുടങ്ങീ അടിസ്ഥാനപരമായ വസ്തുക്കൾ ഉൾപ്പെടെ, ദുരിതമനുഭവിക്കുന്നവർക്ക് നൽകുന്നതിനായി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ശേഖരിക്കുന്നുണ്ട്. നിലവിൽ രക്ഷാപ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ തത്കാലം ആളുകളെ ക്യാംപുകളിൽ തന്നെ താമസിപ്പിക്കാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിട്ടുണ്ട്. പുനരധിവാസ പ്രക്രിയ ഫലപ്രദമായി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.















