തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യനയത്തിൽ ഉപാധികളോടെ മാറ്റം വരുത്താൻ ശുപാർശ. ഒന്നാം തീയതി മദ്യഷോപ്പുകൾ പൂർണമായി തുറക്കില്ലെങ്കിലും ടൂറിസം ഡെസ്റ്റിനേഷനുകളിൽ ഡ്രൈ ഡേ ഒഴിവാക്കും. വിനോദസഞ്ചാര വകുപ്പ് നൽകിയ നിർദ്ദേശങ്ങൾ പ്രകാരം എക്സൈസ് വകുപ്പാണ് ഇതുസംബന്ധിച്ച് സർക്കാരിന് ശുപാർശ നൽകിയത്.
ബാറുടമകളുടെ ആവശ്യപ്രകാരം സംസ്ഥാനത്ത് ഡ്രൈ ഡേ ഒഴിവാക്കണമെന്ന ആവശ്യം എക്സൈസ് വകുപ്പ് സർക്കാരിനെ അറിയിച്ചിരുന്നു. വിനോദസഞ്ചാര വകുപ്പിന്റെ നിർദ്ദേശ പ്രകാരമായിരുന്നു ആവശ്യം. മദ്യനയം വിവാദമായതോടെ കരട് നയത്തിൽ ഉപാധികളോടെ മാറ്റം വരുത്താൻ എക്സൈസ് വകുപ്പ് സർക്കാരിന് ശുപാർശ നൽകി. ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് വേദികളിലും, ടൂറിസത്തിന്റെ ഭാഗമാകുന്ന സമ്മേളന വേദികളിലും ഡ്രൈ ഡേ ഒഴിവാക്കാനാണ് നിലവിൽ ശുപാർശ നൽകിയിട്ടുള്ളത്.
വിനോദ സഞ്ചാര മേഖലയുമായി വരുന്ന ഇത്തരം പ്രദേശങ്ങളിൽ ഒന്നാം തീയതി പൂർണ്ണമായും ബാറുകൾ തുറന്നു പ്രവർത്തിക്കും. സമ്മേളന വേദികൾ ഒഴികെയുള്ള ഇടങ്ങളിലെ ബാറുകൾ ഈ ദിവസങ്ങളിൽ പ്രവർത്തിക്കില്ല. ഡ്രൈ ഡേ സാമ്പത്തികമായി നഷ്ടമുണ്ടാക്കുന്നതായി ടൂറിസം വകുപ്പ് നേരത്തെ തന്നെ എക്സൈസ് വകുപ്പിനെ അറിയിച്ചിരുന്നു. എക്സൈസ് വകുപ്പിന്റെ അധികാരപരിധിയിൽ വരുന്ന വിഷയം ടൂറിസം വകുപ്പ് മുൻകൈയെടുത്ത് ചർച്ചകൾ നടത്തിയതും വലിയ വിവാദമായി. സംസ്ഥാനത്ത് ഡ്രൈ ഡേ ഒഴിവാക്കുന്നതിലൂടെ 15,000 കോടി രൂപ സാമ്പത്തിക ലാഭം ഉണ്ടാക്കാമെന്ന് ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത യോഗത്തിലും അഭിപ്രായം ഉയർന്നു. ബാർ ഉടമകളിൽ നിന്നും സിപിഎം നേതാക്കൾ കോഴ വാങ്ങുന്നതായിയുള്ള വിവാദങ്ങൾ ഉയർത്തുവന്നതും ഇതിന് പിന്നാലെയായിരുന്നു.















