തൃപ്പൂണിത്തുറ: ബംഗ്ലാദേശിലെ ഹിന്ദു വംശഹത്യയ്‌ക്കെതിരായ പ്രതിഷേധത്തിൽ അണിചേർന്ന് തൃപ്പൂണിത്തുറയിലെ ഹൈന്ദവ വിശ്വാസികൾ. വിഎച്ച്പിയുടെയും ഹിന്ദു ഐക്യവേദിയുടെയും നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. പ്രതിഷേധ യോഗം വി.എച്ച്.പി സംസ്ഥാന അധ്യക്ഷൻ വിജി തമ്പി ഉദ്ഘാടനം ചെയ്തു.
മന:സാക്ഷിയുളളവരെല്ലാം ബംഗ്ലാദേശിലെ അക്രമങ്ങൾക്കെതിരെ പ്രതികരിച്ചു തുടങ്ങിയെന്ന് വിജി തമ്പി പറഞ്ഞു. വിഎച്ച്പി ദേശീയനേതാക്കൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി വിഷയം ഉന്നയിച്ചിട്ടുണ്ട്. ഹിന്ദുക്കളുടെ വീടുകൾ, സ്ഥാപനങ്ങൾ, ക്ഷേത്രങ്ങൾ മുതൽ സന്യാസ ആശ്രമങ്ങൾ വരെ തകർക്കപ്പെടുകയാണ്. ബംഗ്ലാദേശിൽ പീഡിപ്പിക്കപ്പെടുന്നവരുടെ ഒപ്പമാണ് ഭാരതമെന്നും വിജി തമ്പി കൂട്ടിച്ചേർത്തു.
വിശ്വഹിന്ദു പരിഷത്ത് തൃപ്പൂണിത്തുറ പ്രഖണ്ഡും, ഹിന്ദു ഐക്യവേദിയും സംയുക്തമായി സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ നിരവധി പേർ പങ്കെടുത്തു. ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാദ്ധ്യഷൻ എസ്.സുധീർ കുമാർ, ഹിന്ദു ഐക്യവേദി ജില്ല ഭാരവാഹി ബി.വി സുരേഷ് കുമാർ, അനീഷ് ചന്ദ്രൻ തുടങ്ങിയവരും സംസാരിച്ചു. കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി ഹിന്ദു ഐക്യവേദിയും പ്രതിഷേധാഗ്നി സംഘടിപ്പിച്ചിരുന്നു.
ഹിന്ദുക്കൾക്കും ന്യൂനപക്ഷങ്ങൾക്കുമെതിരെ നടക്കുന്ന വ്യാപക അക്രമങ്ങൾ അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് ഇടക്കാല സർക്കാരിന്റെ തലവന് അയച്ച അഭിനന്ദന സന്ദേശത്തിൽ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീന സർക്കാരിനെ അട്ടിമറിച്ചതോടെയാണ് ജമാ അത്തെ ഇസ്ലാമിയുടെ നേതൃത്വത്തിൽ അക്രമികൾ അഴിഞ്ഞാടുന്നത്. ഇതിന് പിന്നാലെയായിരുന്നു ഹിന്ദുക്കൾക്ക് നേരെ വ്യാപകമായി അക്രമം അരങ്ങേറിയത്.















