ബെംഗളൂരു: ക്ലാസ് മുറിയിൽ വെച്ച് 11 കാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച അദ്ധ്യാപകൻ അറസ്റ്റിൽ. കർണാടകയിലെ കലബുറഗി ജില്ലയിലെ സർക്കാർ സ്‌കൂളിലാണ് സംഭവം. അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിക്കാണ് ദുരനുഭവം ഉണ്ടായത്.
ചൊവ്വാഴ്ച ഉച്ചഭക്ഷണത്തിന് ശേഷം പെൺകുട്ടി ക്ലാസ് മുറിയിൽ ഒറ്റയ്‌ക്കായിരുന്നു . ഈ സമയത്താണ് പീഡനത്തിനുള്ള ശ്രമം നടന്നത്. പെൺകുട്ടി നിലവിളിച്ചതോടെ അദ്ധ്യാപകൻ സ്കൂളിൽ നിന്ന് ഓടി രക്ഷപ്പെട്ടു. കുട്ടി ഉടൻ വീട്ടിലെത്തി സംഭവം മാതാപിതാക്കളെ അറിയിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. രക്ഷിതാക്കൾ ആദ്യം സ്കൂളിൽ വിവരം അറിയിക്കുകയും തുടർന്ന് പൊലീസിൽ പരാതി നൽകുകയും ചെയ്തു.
കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയൽ നിയമം (പോക്‌സോ), ഭാരതീയ ന്യായ് സൻഹിത (ബിഎൻഎസ്) എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ജൂണിൽ പ്രദേശത്ത് കൂട്ടബലാത്സംഗത്തിന് ഇരയായ 13 കാരി മരിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് പെൺകുട്ടി എട്ട് മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്. പെൺകുട്ടികൾക്ക് നേരെ വർദ്ധിച്ച് വരുന്ന അതിക്രമത്തിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്.















