ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായ രീതിയായ ഗുരുകുലങ്ങളെയും വേദപാഠശാലകളെയും അധിനിവേശക്കാർ അവസാനിപ്പിച്ചതിന് പിന്നിലുള്ള കാരണങ്ങളെക്കുറിച്ച് വിശദമാക്കി അഭിഭാഷകനും എഴുത്തുകാരനുമായ സായ് ദീപക്. ഇംഗ്ലീഷ് വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ അവർ രാജ്യത്തെ ജനങ്ങളിൽ വരുത്തിയ മാറ്റത്തെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി. ജനംടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ നിന്ന്..
“നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം 1835 മുതൽ ആരംഭിച്ചതാണ്. നമ്മുടെ രാജ്യത്തെ വേദപാഠശാലകളെയും ഗുരുകുലങ്ങളുടേയും എണ്ണമെടുക്കുകയാണ് അധിനിവേശക്കാർ ആദ്യം ചെയ്തത്. അവിടെയാണ് ഭാരതത്തിന്റെ ശക്തിയിരിക്കുന്നതെന്ന് അവർക്ക് മനസിലായിരുന്നു. ഇത്രമാത്രം അധിനിവേശങ്ങൾ തുടർച്ചയായി നടന്നിട്ടും നമുക്ക് നമ്മുടേതായ വ്യക്തിത്വം ഉണ്ടായിരുന്നു. അതുകൊണ്ട് അത് അവർക്ക് അവസാനിപ്പിക്കേണ്ടതുണ്ടായിരുന്നു.
വിദ്യാഭ്യാസ സമ്പ്രദായമാണ് നമുക്ക് പുതിയ ആശയങ്ങൾ നൽകുന്നത്. നമ്മുടെ സമൂഹം, രാഷ്‌ട്രീയ സ്വാതന്ത്ര്യം, മതം അങ്ങനെ എല്ലാത്തിനെക്കുറിച്ചും. മറ്റൊരു മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നതിനെക്കുറിച്ച് നമുക്കറിയാം. മതത്തെ തന്നെ പരിവർത്തനം ചെയ്യുന്ന ആശയവുമുണ്ട്. ഒന്നുകിൽ ഹിന്ദുമതത്തിൽ നിന്ന് ക്രിസ്ത്യൻ മതത്തിലേക്ക് പോകാം. അല്ലെങ്കിൽ ക്രിസ്ത്യൻവത്കരിച്ച പുതിയ ഹിന്ദുമതം സൃഷ്ടിക്കാം. അത് ശരിക്കും ഇംഗ്ലീഷ് വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഫലമായിരുന്നു. നമ്മുടെ ആശയങ്ങൾ എങ്ങനെ മാറിയെന്നും അപകർഷതാബോധം എങ്ങനെ ഉടലെടുത്തുവെന്നും നോക്കിയാൽ അത് ഇംഗ്ലീഷ് വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് നാം മാറിയതിന് ശേഷമാണെന്ന് വ്യക്തമാകും.
നമ്മൾ സ്വാതന്ത്ര്യ സമരസേനാനികളെന്ന് വിളിക്കുന്ന പലരും ഈ സമ്പ്രദായത്തിന്റെ ഉത്പന്നങ്ങളായിരുന്നു. ചിലർ മാത്രമാണ് അതിൽ നിന്നും വേറിട്ട് നിൽക്കുന്നത്. അവർ ഈ വിദ്യാഭ്യാസ സമ്പ്രദായത്തേക്കാളുപരിയായി ഈ രാജ്യത്തോടും അതിന്റെ സംസ്‌കാരത്തോടും ബഹുമാനം പുലർത്തിയവരാണ്. വെള്ളക്കാർ മടങ്ങിപ്പോകുന്നതിന് മുൻപ് അവർ ഇവിടെ തവിട്ടു-വെള്ളക്കാരെ സൃഷ്ടിച്ചെടുത്തിരുന്നു. അതിന് ശേഷമാണ് അവർ സ്ഥലംവിട്ടത്. ബ്രൗൺ സാഹിബുമാർ എന്ന് നാം വിശേഷിപ്പിക്കുന്നത് ഇത്തരത്തിലുള്ള തവിട്ടു-വെള്ളക്കാരെയാണ്. നമ്മുടെ സംസ്‌കാരത്തോട് വെള്ളക്കാർക്ക് ഉണ്ടായിരുന്ന അതേ മാനസികാവസ്ഥയും സമീപനവും ആണ് ഇവർക്കും ഉണ്ടായിരുന്നത്. അതുകൊണ്ടു തന്നെ ഇവിടെ സംഭവിച്ചത് സ്വാതന്ത്ര്യം കൈമാറുകയല്ല, മറിച്ച് അധികാര കൈമാറ്റമാണ്. വെളള കോളനിക്കാരിൽ നിന്നും ബ്രൗൺ കോളനിക്കാരായി നാം മാറി. തദ്ദേശീയർ തന്നെ കോളനിവത്കരണം നടത്താൻ തുടങ്ങി.” സായ് ദീപക് പറഞ്ഞു.















