പ്രഗ്യാൻ റോവറും വിക്രം ലാൻഡറും ചന്ദ്രോപരിതലത്തിൽ ഗാഢനിദ്രയിലാണെങ്കിലും അവർ നൽകിയ വിവരങ്ങൾ ശാസ്ത്രജ്ഞർ ഇന്നും പഠന വിധേയമാക്കുകയാണ്. അത്തരത്തിലൊരു വമ്പൻ കണ്ടെത്തലാണ് പ്രഗ്യാൻ റോവർ നൽകിയിരിക്കുന്നത്. ചന്ദ്രനിൽ ‘മാഗ്മ സമുദ്രം’ ഉണ്ടായിരുന്നുവെന്ന കണ്ടെത്തലാണ് റോവർ നടത്തിയിരിക്കുന്നത്. ഉരുകിയ പാറയുടെ പാളിയെയാണ് മാഗ്മ സമുദ്രമെന്ന് വിളിക്കുന്നത്.
ചന്ദ്രോപരിതലത്തിൽ 100 മീറ്റർ നീളത്തിൽ നടത്തിയ പര്യവേക്ഷണത്തിനിടെ റോവർ ശേഖരിച്ച മണ്ണിന്റെ വിശകലനത്തിൽ നിന്നാണ് ഈ നിഗമനത്തിലെത്തി ചേർന്നത്. പഠനം സയൻസ് ജേണലായ നേച്ചറിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫെറോൻ അനോർത്തോസൈറ്റ് പാറകളാൽ നിർമിതമായ ഘടനയാണ് ലാൻഡിംഗ് സൈറ്റിന് ചുറ്റുമുള്ളതെന്ന് നേരത്തെ ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിലെ (പിആർഎൽ) സന്തോഷ് വഡവാലെയുടെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരുടെ സംഘം കണ്ടെത്തിയിരുന്നു.
ചന്ദ്രന്റെ ആദ്യകാല വികാസത്തിൽ അതിന്റെ ആവരണം മുഴുവൻ ഉരുകി മാഗ്മയായി മാറിയിരിക്കാമെന്ന് ശാസ്ത്രജ്ഞർ അനുമാനിക്കുന്നു. അത് തണുത്തപ്പോൾ സാന്ദ്രത കുറഞ്ഞ ഫെറോൻ അനോർത്തോസൈറ്റ് പുറംതോട് രൂപപ്പെടാൻ ഉപരിതലത്തിൽ ഒഴുകി നടക്കാനുള്ള സാധ്യതയുമുണ്ട്. അതേസമയം ഭാരമേറിയ ധാതുക്കൾ ആവരണം രൂപപ്പെടാൻ താഴേക്ക് നീങ്ങിയിരിക്കാമെന്ന് പഠന റിപ്പോർട്ടിൽ പറയുന്നു.















