വാക്കുനൽകിയ 22-ഓളം സിനിമകളിൽ അഭിനയിക്കാൻ കേന്ദ്രമന്ത്രി സ്ഥാനം തടസമാകുമെങ്കിൽ ചുമതലയിൽ നിന്ന് മാറിനിന്നേക്കുമെന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയോട് പ്രതികരിക്കുന്ന സംവിധായകൻ ഫാസിലിന്റെ വീഡിയോ സന്ദേശം വൈറലാകുന്നു. സുരേഷ് ഗോപിയിൽ അസാധ്യ നടനുണ്ടെന്നും എന്നാൽ അഭിനയത്തോടുള്ള പാഷന്റെ പേരിൽ ദൈവകൃപയാൽ ലഭിച്ച കേന്ദ്രമന്ത്രി സ്ഥാനം വേണ്ടെന്ന് വയ്‌ക്കരുതെന്നും ഫാസിൽ സ്നേഹത്തോടെ ഉപദേശിക്കുന്ന വീഡിയോയാണ് വൈറലാവുന്നത്.
ഫാസിലിന്റെ വാക്കുകൾ:
“രണ്ടുദിവസം മുൻപ് ഒരു പത്രവാർത്ത കണ്ടിരുന്നു. സിനിമയിൽ അഭിനയിക്കണം എന്നുള്ളതുകൊണ്ട്, കേന്ദ്രമന്ത്രി സ്ഥാനം ഇല്ലെങ്കിൽ രക്ഷപ്പെട്ടുവെന്നാണ് സുരേഷ് പറഞ്ഞത്. സുരേഷിൽ ഒരു നടനുണ്ട്, സുരേഷ് അഭിനയിക്കേണ്ടവൻ തന്നെയാണ്, അതുണ്ടാവുകയും വേണം.
മണിച്ചിത്രത്താഴ് 31 വർഷം മുൻപ് റിലീസ് ചെയ്തപ്പോൾ എല്ലാവരും ശോഭനയേയും ലാലിനെയും എടുത്ത് പറഞ്ഞിരുന്നു. ശോഭനയുടെയും ലാലിന്റെയും അഭിനയം ജ്വലിച്ചത് സുരേഷ് ഗോപിയെന്ന നടന്റെ പ്രതികരണങ്ങളിലൂടെയാണ്. ഒരു സംവിധായകനെന്ന നിലയിൽ ഞാൻ പറയും, അഭിനയം എന്നാൽ രണ്ട് സംഭാഷണങ്ങൾക്കിടയിലുള്ള നിശബ്ദമായ പ്രതികരണമാണ്. സുരേഷിന്റെ സൈലന്റ് റിയാക്ഷൻ ശോഭനയുടെ പ്രകടനത്തെ ജ്വലിപ്പിച്ചു. സിനിമയുടെ കഥയെ മൊത്തത്തിൽ ജ്വലിപ്പിച്ചു. സുരേഷിനുള്ളിലെ നടൻ വളർന്നുകൊണ്ടിരിക്കുകയാണ്. അമിതാഭ് ബച്ചനെയൊക്കെ പോലെ കാലാകാലങ്ങളോളം മലയാള സിനിമയിൽ നിൽക്കേണ്ടയാളാണ് സുരേഷ് എന്ന് ഞാൻ ആഗ്രഹിക്കുന്നു.
പക്ഷെ അഭിനയത്തോടുള്ള പാഷൻ കാരണം ഇപ്പോൾ ദൈവകൃപയാൽ കിട്ടിയിരിക്കുന്ന സ്ഥാനത്തിന് ഒരു കോട്ടവും വരാതെ സൂക്ഷിക്കണം. അതിനുള്ള കടമ സുരേഷിനുണ്ട്. കാരണം സുരേഷ് ഗോപിയെ പോലെ യഥാർത്ഥ ഭാരതീയൻ കേന്ദ്രമന്ത്രിസഭയിൽ വേണം. ഇപ്പോൾ ലഭിച്ച ചുമതല അഞ്ച് വർഷം പൂർത്തീകരിക്കണം. തൃശൂരുകാർ സുരേഷിനെ ജയിപ്പിച്ച് വിട്ടത് ബിജെപിയെന്നോ യുഡിഎഫ് എന്നോ എൽഡിഎഫ് എന്നോ നോക്കിയിട്ടല്ല, ഹിന്ദു, ക്രിസ്ത്യൻ, മുസ്ലീം എന്നോ നോക്കിയിട്ടല്ല, സുരേഷ് ഗോപിയിൽ ഒരു ഭാരതീയനെയാണ് തൃശൂരുകാർ കണ്ടത്. ദൈവകൃപയെ മാനിക്കുന്നതുപോലെ തൃശൂരിൽ നിന്ന് ജയിപ്പിച്ച് വിട്ട ജനങ്ങളെയും മാനിക്കണം.” – ഫാസിൽ പറഞ്ഞുനിർത്തി.















