ഉഡുപ്പി : ട്രെയിനിൽ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച 22 കാരനെ പിടികൂടി . മുഹമ്മദ് ഷുറൈം എന്ന യുവാവാണ് അറസ്റ്റിലായത് . റെയിൽ വേ മദാദ് ആപ്പ് വഴി പരാതി നൽകി 24 മണിക്കൂറിനകം പ്രതിയെ പിടികൂടി.
ഉഡുപ്പി സ്വദേശിനിയും ബെംഗളൂരുവിലെ ഐടി കമ്പനി ജീവനക്കാരിയുമായ യുവതി കൃഷ്ണ ജന്മാഷ്ടമി ആഘോഷങ്ങൾക്കായി ഉഡുപ്പിയിലേക്ക് പോകുന്നതിനിടെ ഓഗസ്റ്റ് 25 ന് പുലർച്ചെയാണ് സംഭവം. മുരഡേശ്വർ എക്‌സ്പ്രസിലാണ് യുവതി യാത്ര ചെയ്തിരുന്നത് .
ട്രെയിൻ ഉഡുപ്പിയിൽ എത്താൻ അര മണിക്കൂർ മാത്രം ശേഷിക്കെയാണ് ആക്രമണം നടന്നതെന്ന് പൊലീസ് പറഞ്ഞു. ഷുറൈം യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു . യുവതി ചെറുത്തുനിൽക്കുകയും , എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. തുടർന്ന് യുവതി വിവരം ഉഡുപ്പി റെയിൽവേ പോലീസിനെ അറിയിക്കുകയും മദാദ് ആപ്പ് വഴി പരാതി നൽകുകയും ചെയ്തു.
ട്രെയിനിലെ നൂറുകണക്കിന് യാത്രക്കാർക്കിടയിൽ നിന്ന് പ്രതിയെ തിരിച്ചറിയുക എന്ന ശ്രമകരമായ ദൗത്യമാണ് പോലീസിന് നേരിടേണ്ടി വന്നത്. ആയിരത്തിലധികം ആളുകൾ അന്ന് മുരഡേശ്വർ എക്‌സ്പ്രസിൽ യാത്ര ചെയ്തിരുന്നു . എങ്കിലും, പൊലീസ് ആദ്യം, അന്ന് രാത്രി ട്രെയിനിൽ യാത്ര ചെയ്ത എല്ലാ യാത്രക്കാരുടെയും വിവരങ്ങൾ നേടി. തുടർന്ന്, യുവതി നൽകിയ സൂചനകൾ ഉപയോഗിച്ച് സംശയാസ്പദമായ പ്രതികളുടെ ഒരു ഷോർട്ട്‌ലിസ്റ്റ് ഉണ്ടാക്കി. പ്രതി ഭട്കലിൽ ഇറങ്ങിയതായി പോലീസ് കണ്ടെത്തിയതാണ് വഴിത്തിരിവായത്. തുടർന്നാണ് മുഹമ്മദ് ഷുറൈം പിടിയിലായത്.















