ചെന്നൈ: മലയാള സിനിമയിൽ അഭിനയിക്കാൻ വന്നപ്പോൾ കാരവാനിൽ ഒളിക്യാമറ വെച്ച് നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തിയെന്ന ആരോപണവുമായി രാധിക ശരത്കുമാർ. ഈ ദൃശ്യങ്ങൾ ലൊക്കേഷനിലിരുന്ന് പുരുഷന്മാർ കണ്ടതിന് താൻ ദൃക്സാക്ഷിയാണെന്നും നടി പറഞ്ഞു.
ഒരു സ്വകാര്യ ചാനലിന് നൽകിയ പ്രതികരണത്തിലാണ് നടിയുടെ ആരോപണം.
‘ലൊക്കേഷനിൽ കുറച്ച് പുരുഷന്മാരിരുന്ന് മൊബെെലിൽ വീഡിയോ കണ്ട് ചിരിക്കുന്നുണ്ടായിരുന്നു. ഒരാളെ വിളിച്ച് കാര്യം തിരക്കിയപ്പോഴാണ് കാരവാനിൽ ഒളിക്യാമറ വെച്ച് പകർത്തിയ നടിമാർ വസ്ത്രം മാറുന്ന ദൃശ്യങ്ങളാണ് അവർ കണ്ടതെന്ന് മനസിലായത്. ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ ഫോള്‍ഡറുകളിലായി സൂക്ഷിക്കുന്നുണ്ട്. നടിയുടെ പേര് അടിച്ചുകൊടുത്താൽ അത് കിട്ടും. ” രാധിക വെളിയപ്പെടുത്തി.
ഞാൻ അവിടെ ബഹളം വെച്ചു. ഇനി ഇങ്ങനെ ഉണ്ടായാല്‍ ചെരുപ്പൂരി അടിക്കുമെന്ന് പറഞ്ഞു. നടിമാരുടെ കതകില്‍ മുട്ടുന്നത് ഞാന്‍ ഒരുപാട് കണ്ടിട്ടുണ്ട്. ഒരുപാട് പെണ്‍കുട്ടികള്‍ എന്‍റെ മുറിയില്‍ വന്ന് സഹായിക്കണമെന്ന് പറഞ്ഞിട്ടുണ്ട്’, രാധിക കൂട്ടിച്ചേർത്തു . ഭയം കാരണം പിന്നീട് ലൊക്കേഷനിലെ കാരവാന്‍ താൻ ഉപയോഗിച്ചില്ല എന്നും രാധിക പറഞ്ഞു
എന്നാൽ കാരവനിൽ ഒളികാമറ വെച്ച് രംഗങ്ങൾ ചിത്രീകരിച്ചത് ഏത് ചിത്രത്തിന്റെ ലൊക്കേഷനിലാണ് എന്ന് നടി പരസ്യമാക്കിയിട്ടില്ല. പവി രാമലീല, കെയർടേക്കർ, ഇട്ടിമാണി, ഗാംബിനോസ് എന്നവയാണ് രാധിക ശരത്കുമാർ സമീപകാലത്ത് അഭിനയിച്ച മലയാള ചിത്രങ്ങൾ.















