ന്യൂഡൽഹി: ബജ്രംഗ് പൂനിയയും വിനേഷ് ഫോഗട്ടും കോൺഗ്രസിൽ ചേർന്ന സംഭവത്തിൽ പ്രതികരിച്ച് സാക്ഷി മാലിക്. രണ്ട് കായിക താരങ്ങളുടെയും രാഷ്‌ട്രീയ പ്രവേശനം തീർത്തും അവരുടെ വ്യക്തിപരമായ വിഷയമാണെന്ന് ഒളിമ്പിക് മെഡൽ ജേതാവും ഗുസ്തി താരവുമായ സാക്ഷി മാലിക് പ്രതികരിച്ചു.
എനിക്കും നിരവധി രാഷ്‌ട്രീയ അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. പക്ഷെ അതൊന്നും സ്വീകരിക്കാൻ ഞാൻ തയ്യാറല്ല. കാരണം ഗുസ്തിയിലെ സ്ത്രീകൾക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ ഞാൻ ഉറച്ചുനിൽക്കുന്നു. – സാക്ഷി മാലിക് വ്യക്തമാക്കി.
രാഷ്‌ട്രീയ പ്രവേശനം അവരുടെ വ്യക്തിപരമായ തീരുമാനമാണ്. നമ്മൾ എന്തെങ്കിലും ത്യാഗം സഹിക്കണമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഞങ്ങളുടെ പ്രതിഷേധവും സ്ത്രീകൾക്ക് വേണ്ടിയുള്ള പോരാട്ടവും തെറ്റായി വ്യാഖാനിക്കപ്പെടരുത്. എന്റെ പ്രതിഷേധം തുടരുക തന്നെ ചെയ്യും. ഇതിനിടെ പല ഓഫറുകളും ലഭിച്ചിരുന്നു. പക്ഷെ ഒരിക്കൽ തുടങ്ങിവച്ച കാര്യങ്ങളുടെ അവസാനം കണ്ടേ മടങ്ങൂവെന്നാണ് തീരുമാനം. ഗുസ്തി ഫെഡറേഷൻ ശുദ്ധീകരിക്കപ്പെടാതെ, സ്ത്രീകൾക്കെതിരായ ചൂഷണങ്ങൾ അവസാനിക്കാതെ പോരാട്ടം അവസാനിപ്പിക്കില്ല, ഇത് സത്യസന്ധമായ യുദ്ധമാണ്, അത് തുടരുമെന്നും സാക്ഷി മാലിക് പറഞ്ഞു.
താൻ രാഷ്‌ട്രീയത്തിന് അതീതമാണ്. ഇപ്പോൾ റെയിൽവേയിലാണ് ജോലി ചെയ്യുന്നത്. ബ്രിജ് ഭൂഷൺ ശരൺ സിംഗിന് എതിരെയാണ് പോരാട്ടം. ഇതിനോട് മറ്റൊരു പാർട്ടിയെയും ബന്ധിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ ഏതെങ്കിലുമൊരു പാർട്ടിയിൽ ചേരുകയോ ക്യാമ്പയിന്റെ ഭാഗമാവുകയോ ചെയ്യുകയില്ലെന്നും സാക്ഷി മാലിക് നിലപാട് വ്യക്തമാക്കി.
ഹരിയാനയിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി റെയിൽവേ ജോലി രാജിവച്ച് കോൺഗ്രസിൽ ചേർന്നിരിക്കുകയാണ് വിനേഷ് ഫോഗട്ടും ബജ്രംഗ് പൂനിയയും. എഐസിസി ആസ്ഥാനത്ത് എത്തി കെ.സി വേണുഗോപാലിന്റെ സാന്നിധ്യത്തിലാണ് ഇരുവരും അംഗത്വം സ്വീകരിച്ചത്. ടോക്കിയോ ഒളിമ്പിക്സിലെ വെങ്കല മെഡൽ ജേതാവാണ് ബജ്രംഗ് പൂനിയ. പാരിസ് ഒളിമ്പിക്സ് ഗുസ്തി ഫൈനലിൽ എത്തിയ താരമാണ് വിനേഷ് ഫോഗട്ട്. ഭാരക്കൂടുതൽ കാരണം ഫൈനലിൽ വിനേഷ് അയോഗ്യയാക്കപ്പെട്ടത് വൻ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.















