ന്യൂഡൽഹി: ആർട്ടിക്കിൾ 370 ചരിത്രമായിക്കഴിഞ്ഞുവെന്നും അതിനി തിരിച്ചുവരുകയില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മുകശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രിക പുറത്തിറക്കിയതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വാക്കുകൾ. ജമ്മുകശ്മീരിൽ 2014ന് ശേഷം ആദ്യമായാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്.
2019ൽ കേന്ദ്രസർക്കാർ റദ്ദാക്കിയ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുമെന്ന് കോൺഗ്രസുമായി സഖ്യം പ്രഖ്യാപിച്ച നാഷണൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ വാഗ്ദാനം നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പരാമർശം.
ആർട്ടിക്കിൾ 370 ചരിത്രമായി കഴിഞ്ഞു. അതൊരിക്കലും ഇനി തിരിച്ചുവരാൻ പോകുന്നില്ല. അതിന് അനുവദിക്കുകയും ചെയ്യില്ല. കാരണം കശ്മീരിലെ യുവാക്കളുടെ കൈകളിൽ തോക്കുകളും കല്ലുകളും നൽകിയത് ആർട്ടിക്കിൾ 370 ആയിരുന്നുവെന്നും അമിത് ഷാ ഓർമിപ്പിച്ചു.
2014 വരെ വിഘടനവാദത്തിന്റെയും ഭീകരവാദത്തിന്റെയും നിഴലിലായിരുന്നു ജമ്മു കശ്മീർ. സംസ്ഥാനത്തുള്ളവരും പുറത്തുനിന്നുള്ളവരും കശ്മീരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിച്ചുകൊണ്ടേയിരിക്കുകയും സർക്കാർ അവരെ പ്രീണിപ്പിക്കുകയും ചെയ്തിരുന്നു. ജമ്മു കശ്മീരിന്റെ ചരിത്രം എഴുതപ്പെട്ടാൽ, 2014 മുതൽ 2024 വരെയുള്ള കാലം സുവർണ ലിപികളിൽ രേഖപ്പെടുത്തുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.















