കാൺപൂർ: ട്രെയിനിൽ 11 കാരിക്ക് ബെർത്ത് നൽകാമെന്ന് പറഞ്ഞ് കൂടെ ഇരുത്തുകയും കുട്ടിയുടെ അമ്മ മാറിയ സമയത്ത് പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത ആളെ കൈകാര്യം ചെയ്ത് സഹയാത്രക്കാർ. പൊലീസിൽ ഏൽപിച്ച ഇയാൾ വൈകാതെ അവശനാകുകയും ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിക്കുകയും ചെയ്തു.
ലക്‌നൗവിൽ നിന്ന് കാൺപൂരിലേക്ക് സർവ്വീസ് നടത്തുന്ന ഹംസഫർ എക്‌സ്പ്രസ് ട്രെയിനിലായിരുന്നു സംഭവം. ബിഹാർ സ്വദേശി 34 കാരനായ റെയിൽവേ കരാർ തൊഴിലാളിയാണ് പ്രതി. ബിഹാറിലെ സിവാനിൽ നിന്നാണ് ഇയാൾ ട്രെയിനിൽ കയറിയത്. പെൺകുട്ടിയും കുടുംബവും ഇതേ സ്റ്റേഷനിൽ നിന്നും കയറി.
സീറ്റില്ലാതിരുന്നതോടെ ഇയാളുടെ ബെർത്ത് പെൺകുട്ടിക്ക് വാഗ്ദാനം ചെയ്ത് അടുത്തിരുത്തി. അമ്മ അപ്പുറത്തേക്ക് മാറിയപ്പോഴായിരുന്നു പീഡനശ്രമം. പെൺകുട്ടി അമ്മയോടും മറ്റ് യാത്രക്കാരോടും വിവരം പറഞ്ഞതോടെ ആളുകൾ ഇയാളെ മർദ്ദിക്കുകയായിരുന്നു. ട്രെയിൻ കാൺപൂർ റെയിൽവേ സ്റ്റേഷനിലെത്തിയതോടെ ഇയാളെ റെയിൽവേ പൊലീസിന് കൈമാറി.
എന്നാൽ ഇയാൾ അവശനാണെന്ന് കണ്ടതോടെ റെയിൽവേ പൊലീസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പക്ഷെ അപ്പോഴേക്കും ഇയാൾ മരിച്ചിരുന്നു. ഇയാൾക്കെതിരെ പെൺകുട്ടിയുടെ അമ്മ പരാതി നൽകിയിട്ടുണ്ട്. പ്രതിയുടെ മൃതശരീരം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.















