തൃശൂർ: ഹൈന്ദവാചാരങ്ങളെ അവഹേളിച്ച് പ്രാദേശിക പൂരാഘോഷ കമ്മിറ്റി. പൂരം അടക്കമുള്ള ആഘോഷങ്ങൾ നടത്താൻ ധനശേഖരണത്തിനായി മത്സ്യ – മാംസ സമ്മാന കൂപ്പണാണ് കമ്മിറ്റി വിതരണം ചെയ്തത്.
തൃശൂർ കൈപ്പറമ്പ് ദേവീകൃപ പൂരാഘോഷ കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സെപ്റ്റംബർ 16ന് നടക്കുന്ന നറുക്കെടുപ്പിലെ ഭാഗ്യശാലികൾക്ക് ആട്, പോത്ത്, പന്നി, കോഴി എന്നിവയുടെ മാംസവും വിവിധ മത്സ്യവും കിലോക്കണക്കിന് വീതം സമ്മാനമായി നൽകുമെന്നാണ് അറിയിപ്പ്.
പരിപാടിയുടെ പോസ്റ്റർ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയും ചർച്ചയാവുകയും ചെയ്തിരുന്നു. മത്സ്യവും മാംസവും സമ്മാനമായി നൽകുമെന്നാണ് കൂപ്പണിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
കൈപ്പറമ്പ്കാവ് ക്ഷേത്രത്തിലേക്കാണ് വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ എല്ലാ പ്രാവശ്യവും പൂരം സംഘടിപ്പിക്കുന്നത്. സംഭവം തങ്ങളുടെ അറിവോടെയല്ല നടക്കുന്നതെന്ന് ക്ഷേത്രഭാരവാഹികൾ വ്യക്തമാക്കി.















