ഹൈദരാബാദ്: ഡാൻസ് മാസ്റ്റർ ജാനിക്കെതിരായ ലൈംഗികാതിക്രമ കേസിൽ നടൻ അല്ലു അർജുനെയും സംവിധായകൻ സുകുമാറിനെയും വലിച്ചിഴയ്‌ക്കുന്നത് ദാരുണമെന്ന് ‘പുഷ്പ 2’ നിർമാതാവ് രവിശങ്കർ. സെറ്റിൽ ആരുടെയും കാര്യത്തിൽ ഇടപെടുന്ന വ്യക്തിയല്ല അല്ലുവെന്നും നടന്റെ പേര് കേസിലേക്ക് വലിച്ചിഴയ്‌ക്കുന്നത് കൂടുതൽ അഭ്യൂഹങ്ങൾക്കിടയാക്കുന്നുവെന്നും രവിശങ്കർ പറഞ്ഞു. ഇരയ്‌ക്ക് ജോലിസംബന്ധമായ പിന്തുണ അല്ലു അർജുനും സംവിധായകനും നൽകിയെന്ന അഭ്യൂഹങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
പരാതിക്കാരിയോടും ജാനി മാസ്റ്ററോടും തങ്ങൾക്കുള്ളത് പ്രൊഫഷണൽ ബന്ധമാണെന്നും ആരും അതിനെ വളച്ചൊടിക്കരുതെന്നും നിർമാതാവ് പറഞ്ഞു. പരാതിക്കാരിയെയും അല്ലുവിനെയും ചേർത്ത് നിരവധി അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. എന്നാൽ ഇതെല്ലാം വെറും തെറ്റിദ്ധാരണ മാത്രമാണ്. ഒരാളെ ജോലിയിൽ നിന്ന് മാറ്റി നിർത്തുകയും സ്ഥാനക്കയറ്റം നൽകുകയും ചെയ്യേണ്ട ആവശ്യം അല്ലുവിനില്ല. പെൺകുട്ടിയും ജാനി മാസ്റ്ററും തമ്മിലുണ്ടായ പ്രശ്‌നങ്ങൾ അവരുടെ വ്യക്തിപരമായ കാര്യങ്ങളാണെന്നും അതിലേക്ക് അല്ലുവിന്റെയും സുകുമാറിന്റെയും പേരുകൾ വലിച്ചിഴയ്‌ക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലൈംഗികാതിക്രമ കേസുമായി ബന്ധപ്പെട്ട് നടി ജാൻസിയുടെ വാക്കുകളാണ് അഭ്യൂഹങ്ങൾക്ക് വഴിവച്ചത്. തെലുങ്ക് സിനിമ ഇൻഡസ്ട്രിയിൽ പരാതിക്കാരിക്കായി ആരും സംസാരിക്കുന്നില്ലെന്ന തോന്നൽ ആവശ്യമില്ലെന്നും സംവിധായകനും നിർമാതാക്കളും ഒരു പ്രമുഖ നടനും പരാതിക്കാരിക്ക് ജോലി സംരക്ഷണം ഉറപ്പു നൽകിയിട്ടുണ്ടെന്നും ജാൻസി പറഞ്ഞിരുന്നു. ഇതോടെ അല്ലു അർജുനെതിരെയും അഭ്യൂഹങ്ങൾ പരക്കാൻ തുടങ്ങി.
ജാനി മാസ്റ്റർക്കെതിരായി 21- കാരിയായ യുവതി നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ജാനി മാസ്റ്ററുടെ വിദ്യാർത്ഥിയായിരുന്ന കാലം മുതൽ ലൈംഗികചൂഷണം നേരിട്ടിരുന്നുവെന്നും വീട്ടിൽ വച്ചും വിവിധ ഇടങ്ങളിൽ വച്ചും പീഡിപ്പിച്ചുവെന്നുമാണ് നടിയുടെ പരാതി.















