സാമന്ത- നാഗചൈതന്യ വിവാഹമോചനവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശം വിവാദമായതോടെ മാപ്പ് പറഞ്ഞ് തെലങ്കാന വനം വകുപ്പ് മന്ത്രി കൊണ്ട സുരേഖ. വിവാദ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് മന്ത്രിക്കെതിരെ കെടിആർ വക്കീൽ നോട്ടീസ് അയച്ചിരുന്നു. ഇതിനുപിന്നാലെയാണ് സുരേഖ ക്ഷമാപണവുമായി രംഗത്തെത്തിയത്.
” സ്ത്രീകളെ ഇകഴ്‌ത്തുന്ന തരത്തിലുള്ള കെടിആറിന്റെ പെരുമാറ്റമാണ് ചൂണ്ടിക്കാട്ടാൻ ശ്രമിച്ചത്. ആരുടെയും വികാരം വ്രണപ്പെടുത്താൻ ആഗ്രഹിച്ചിട്ടില്ല. എന്റെ പരാമർശം സാമന്തയെയോ അവരുടെ കുടുംബത്തെയോ ഉദ്ദേശിച്ചല്ലായിരുന്നു. ഏതെങ്കിലും പരാമർശം സാമന്തയ്‌ക്കും കുടുംബത്തിനും വേദനയുണ്ടാക്കിയിട്ടുണ്ടെങ്കിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു.”- കൊണ്ട സുരേഖ കുറിച്ചു.
എന്റെ രാഷ്‌ട്രീയ ജീവിതത്തിൽ, രാഷ്‌ട്രീയ നേട്ടങ്ങൾക്കായി ഞാൻ ആരുടെയും കുടുംബത്തിന്റെ പ്രശ്നങ്ങൾ പരാമർശിക്കുകയോ ഉയർത്തുകയോ ചെയ്തിട്ടില്ല. നിങ്ങളുടെ കുടുംബത്തെയോ സാമന്തയെയോ ഞാൻ താഴ്‌ത്തിക്കെട്ടിയിട്ടില്ല. വ്യക്തിജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങൾ അവരെ ലക്ഷ്യമിടാനുള്ള മാർഗമായി ഞാൻ ഒരിക്കലും ഉപയോഗിച്ചിട്ടില്ല. സാമന്തയുടെ കാര്യത്തിലും ഞാൻ അങ്ങനെ ചെയ്തിട്ടില്ല. അത് എന്റെ ശൈലിയോ ഉദ്ദേശ്യമോ അല്ലെന്നും മന്ത്രി വ്യക്തമാക്കി.
കെടി രാമറാവുനെതിരെ ആരോപണങ്ങളുമായി കഴിഞ്ഞ ദിവസമാണ് കൊണ്ട സുരേഖ രംഗത്തെത്തിയത്. സിനിമാ മേഖലയിൽ നിന്ന് നടിമാർ മാറി നിൽക്കുന്നതിന് കാരണം കെ.ടി രാമറാവു ആണെന്നായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. നാഗചൈതന്യയും സാമന്തയും വേർപിരിഞ്ഞതിന് പിന്നിൽ കെടി രാമറാവു ആണെന്നും അവർ പറഞ്ഞു. ഇതിന് പിന്നാലെ സാമന്ത, നാഗചൈതന്യ, പിതാവ് നാഗാർജുന, എൻടിആർ തുടങ്ങീ നിരവധി പേർ മന്ത്രിയുടെ പരാമർശത്തിൽ കടുത്ത വിയോജിപ്പ് അറിയിപ്പ് രംഗത്തെത്തിയിരുന്നു.














