പാലക്കാട്: ഉത്പാദനത്തിനാവശ്യമായ വെള്ളമില്ലാതെ ജവാൻ മദ്യ നിർമ്മാണ പദ്ധതി പ്രതിസന്ധിയിൽ. പാലക്കാട് മേനോൻ പാറയിലെ ഡിസ്റ്റിലറിയിലെ ജവാൻ മദ്യ നിർമ്മാണത്തിനാണ് ജലക്ഷാമം തിരിച്ചടിയായിരിക്കുന്നത്. നിർമ്മാണത്തിനാവശ്യമായ വെള്ളം നല്കാൻ സാധിക്കില്ലെന്ന് സമീപത്തെ രണ്ട് പഞ്ചായത്തുകൾ പ്രമേയം പാസാക്കിയതോടെയാണ് മദ്യ നിർമ്മാണം പ്രതിസന്ധിയിലായിരിക്കുന്നത്.
പ്രതിദിനം ഏകദേശം രണ്ട് ലക്ഷം ലിറ്റർ വെള്ളമാണ് ജവാൻ നിർമ്മിക്കാൻ ഡിസ്റ്റിലറിയിലേക്ക് ആവശ്യമായി വരുന്നത്. ചിറ്റൂർ പുഴയിലെ കുന്നംകാട്ടുപതി റെഗുലേറ്ററിലെ മുങ്കിൽമട ശുദ്ധജലപദ്ധതിയിൽ നിന്ന് പ്ലാന്റിലേക്ക് വെള്ളമെത്തിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ഇതിനായി 1.87 കോടി രൂപ ജലവിഭവ വകുപ്പിലേക്ക് അടയ്‌ക്കുകയും ആവശ്യമായ ഉപകരണങ്ങൾ വാങ്ങുകയും ചെയ്തിരുന്നു. എന്നാൽ മേഖലയിലെ കടുത്ത ജലക്ഷാമം മൂലം വടകരപ്പതി, എലപ്പുള്ളി പഞ്ചായത്തുകൾ ഇതിൽ എതിർപ്പറിയിക്കുകയായിരുന്നു.
ചിറ്റൂർ പുഴയിൽ നിന്ന് ടാങ്കർ ലോറി വഴി വെള്ളമെത്തിക്കാനുള്ള സാധ്യത മലബാർ ഡിസ്റ്റിലറീസ് പരിശോധിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ 20,000 ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കിൽ വെള്ളമെത്തിക്കുന്ന ബദൽമാർഗവും പരിഗണിക്കും. സാങ്കേതിക അനുമതി കിട്ടിയാലുടൻ പ്ലാന്റിന്റെ നിർമ്മാണം വേഗത്തിലാക്കാനാണ് തീരുമാനം. ബിവറേജസ് കോർപ്പറേഷന്റെ അനുബന്ധ സ്ഥാപനമായിട്ടാകും ഇത് പ്രവർത്തിക്കുക. വടക്കൻ ജില്ലകളിലെ ജവാൻ മദ്യത്തിന്റെ വിതരണം ലക്ഷ്യം വച്ചാണ് മലബാർ ഡിസ്റ്റിലറീസിന്റെ നിർമ്മാണം നടക്കുന്നത്.















