അഞ്ചൽ: പ്ലസ് വൺ വിദ്യാർഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. കുളത്തൂപ്പുഴ ഡാലി സ്വദേശി ഷൈജു ഭവനിൽ സജീവ് (21) ആണ് അഞ്ചൽ പോലീസിന്റെ പിടിയിലായത്.
നിലവിൽ സാംനഗറിൽ വാടകയ്‌ക്ക് താമസിക്കുകയാണ് സജീവ്. പെൺകുട്ടി ബാഗ് വാങ്ങാനായി കടയിൽ എത്തിയപ്പോഴാണ് സജീവിനെ പരിചയപ്പെടുന്നത്. പരിചയം പ്രണയത്തിലേക്ക് വഴിമാറിയതോടെ പ്രതി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ പെൺകുട്ടി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതോടെയാണ് വീട്ടുകാർ ആശുപത്രിൽ എത്തിച്ചത്. ഇവിടെ നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം അറിയുന്നത്.
ഇതോടെ ആശുപത്രി അധികൃതർ വിവരം പോലീസിൽ അറിയിച്ചു. അഞ്ചൽ പോലീസ് പെൺകുട്ടിയുടെ രഹസ്യ മൊഴി അടക്കം രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു. അഞ്ചൽ സർക്കിൾ ഇൻസ്‌പെക്ടർ ഹരീഷ്, എസ്.ഐ പ്രജീഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിനോദ് കുമാർ, അനിൽകുമാർ,അനിൽ ചെറിയാൻ സിവിൽ പോലീസ് ഓഫീസർ സാബു എന്നിവരടങ്ങുന്ന സംഘം കോന്നിയിൽ നിന്നാണ് കഴിഞ്ഞ ദിവസം സജീവിനെ പിടികൂടിയത്.
അറസ്റ്റ് രേഖപ്പെടുത്തിയ സജീവിനെ വൈദ്യപരിശോധനയ്‌ക്ക് ശേഷം പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.















