രത്തൻ ടാറ്റയെ അവസാനമായി ഒരു നോക്കുകാണാൻ ജിമ്മി ടാറ്റ എത്തി. മുംബൈയിലെ എൻസിപിഎ പുൽത്തകിടിയിൽ വീൽ ചെയറിൽ എത്തിയാണ് അദ്ദേഹം സഹോദരനെ കണ്ടത്. മാസ്ക് ധരിച്ച് യൂറിൻ ബാഗുമായി വിൽച്ചെയറിൽ ഇരിക്കുന്ന ജിമ്മി ടാറ്റയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ലളിത ജീവിതം നയിക്കുന്ന ജിമ്മി ടാറ്റ വളരെ അപൂർവ്വമായി മാത്രമേ പൊതുമദ്ധ്യത്തിൽ പ്രത്യക്ഷപ്പെടാറുള്ളൂ. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഫോട്ടോകൾ പോലും അപൂർവ്വമാണ്…
View this post on Instagram
സഹോദരന്റെ ജന്മദിനത്തിന് രത്തൻ ടാറ്റാ പങ്കുവെച്ച ചിത്രത്തിലൂടെയാണ് അദ്ദേഹം ഇതിന് മുമ്പ് വാർത്തകളിൽ നിറഞ്ഞത്. രണ്ടുപേരും ഒന്നിച്ച് 1945 ൽ എടുത്ത കുട്ടികാലത്തെ ഫോട്ടോയായിരുന്നു സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ചത്. ‘അത് സന്തോഷമുള്ള കാലം’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്.
അറിയും തോറും ബഹുമാനം തോന്നുന്നു വ്യക്തിത്വമാണ് ജിമ്മി ടാറ്റായുടേത്. മുംബൈയിലെ കൊളാബ ഏരിയയിൽ സ്ഥിതി ചെയ്യുന്ന ആറാം നിലയിലെ രണ്ട് ബെഡ്റൂം അപ്പാർട്‌മെന്റിലാണ് അദ്ദേഹം താമസിക്കുന്നത്. രത്തൻ ടാറ്റായെ പോലെ അവിവാഹിതനാണ് അദ്ദേഹവും. ലോകത്തെ ഏറ്റവും ആസ്തിയുള്ള ബിസിനസ് ഗ്രൂപ്പിൽ നിന്നുള്ള ഇദ്ദേഹം മൊബൈൽ ഫോൺ ഉപയോഗിക്കാറില്ല. പുസ്തകങ്ങളും പത്രങ്ങളുമാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ കൂട്ട്. സ്വന്തമായി സെക്രട്ടറിയെയോ സഹായിയെയോ നിയമിച്ചിട്ടില്ല.
ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീൽ, ടാറ്റ സൺസ്, ടിസിഎസ്, ടാറ്റ പവർ, ഇന്ത്യൻ ഹോട്ടൽസ്, ടാറ്റ കെമിക്കൽസ് തുടങ്ങിയ വിവിധ ടാറ്റ കമ്പനികളിൽ ജിമ്മി ടാറ്റയ്‌ക്ക് കാര്യമായ ഓഹരികൾ ഉണ്ട്. ലളിതമായ ജീവിതശൈലിക്ക് അദ്ദേഹം മുൻഗണന നൽകിയെങ്കിലും, ടാറ്റ ഗ്രൂപ്പിലെ കോർപ്പറേറ്റ് സംഭവവികാസങ്ങളിൽ അദ്ദേഹം സജീവമാണ്. എന്നാൽ ദൈനംദിന ബിസിനസ് കാര്യങ്ങളിൽ പണ്ടുമുതലേ അദ്ദേഹം ഇടപെടാറില്ല.
മികച്ച സ്‌ക്വാഷ് കളിക്കാരനാണ് ജിമ്മി ടാറ്റ. കഴിഞ്ഞ വർഷം, ശതകോടീശ്വരനും മനുഷ്യസ്നേഹിയുമായ ഹർഷ് ഗോയങ്ക ജിമ്മി ടാറ്റയുടെ എളിയ ജീവിതത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. കൂടാതെ, സ്‌ക്വാഷ് കളിക്കാരനായ ജിമ്മി ടാറ്റ തന്നെ മത്സരങ്ങളിൽ സ്ഥിരമായി പരാജയപ്പെടുത്തുമെന്നും ഗോയങ്ക കുറിച്ചു.
ജീവിതം കൊണ്ട് വിസ്മയിപ്പിക്കുന്നവരാണ് ടാറ്റാ സഹോദരൻമാർ. ലോകം മുഴുവൻ കൈപിടിയിൽ ഒതുക്കാമായിട്ടും ആഡംബരം ഉപേക്ഷിച്ചു കർമപഥത്തിൽ മുന്നേറിയവർ. അന്നും ഇന്നും എന്നും ഓരോ ഭാരതീയനും സ്വകാര്യ അഹങ്കാരമാണ് ടാറ്റാ എന്ന രണ്ടക്ഷരം.