ഭോപ്പാൽ : പാകിസ്താൻ സിന്ദാബാദ് മുഴക്കിയ കേസിലെ പ്രതി മാസത്തിൽ രണ്ട് പ്രാവശ്യമായി 21 തവണ ‘ഭാരത് മാതാ കീ ജയ്’ വിളിക്കണമെന്ന് നിർദേശിച്ച് കോടതി. മദ്ധ്യപ്രദേശ് റെയ്‌സൻ ജില്ലയിലെ മണ്ഡിദീപ് നിവാസിയായ ഫൈസൽ ഖാനാണ് മദ്ധ്യപ്രദേശ് ഹൈക്കോടതി ഈ നിർദേശം നൽകിയത് . ഭോപ്പാലിൽ പഞ്ചർ ഷോപ്പ് നടത്തുകയാണ്.
ഫൈസൽ ഖാന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കോടതിയുടെ ഈ നിർദേശം . ഫൈസൽ ഖാൻ ഇനി എല്ലാ മാസവും ആദ്യത്തെയും നാലാമത്തെയും ചൊവ്വാഴ്ചകളിൽ ത്രിവർണ പതാകയെ അഭിവാദ്യം ചെയ്യുകയും ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യം വിളിക്കുകയും വേണം.ഹൈക്കോടതി ജസ്റ്റിസ് ദിനേഷ് കുമാർ പലിവാളിന്റെ സിംഗിൾ ബെഞ്ചിൻ്റേതാണ് ഉത്തരവ്.
ഭോപ്പാൽ പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ ലോക്കൽ പോലീസ് സ്റ്റേഷനിൽ സ്ഥാപിച്ചിരിക്കുന്ന ത്രിവർണ പതാകയെയാണ് ഫൈസൽ 21 തവണ അഭിവാദ്യം ചെയ്യേണ്ടത് . രാവിലെ 10 നും 12 നും ഇടയിലാണ് ഇത് ചെയ്യേണ്ടത് . ഇതിനൊപ്പം 50,000 രൂപയും ഫൈസൽ ഖാൻ കെട്ടിവയ്‌ക്കണം . ഇതിന്മേലാണ് ഫൈസൽ ഖാന് ജാമ്യം അനുവദിച്ചത്.താൻ ജനിച്ച രാജ്യത്തെക്കുറിച്ചും ജീവിക്കുന്ന സ്ഥലത്തെക്കുറിച്ചും ഫൈസലിൽ അഭിമാനവും ഉത്തരവാദിത്തവും വളർത്തിയെടുക്കുന്നതിനാണ് ഈ നിബന്ധന ഏർപ്പെടുത്തിയിരിക്കുന്നതെന്ന് കോടതി വ്യക്തമായി പറഞ്ഞു. ഇതിനുപുറമെ, ഈ വ്യവസ്ഥ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പോലീസ് കമ്മീഷണർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
ഈ വ്യവസ്ഥ വ്യക്തമായി പരാമർശിക്കണമെന്നും പാലിച്ചില്ലെങ്കിൽ കർശന നടപടി സ്വീകരിക്കണമെന്നും കോടതി ഉത്തരവിൽ നിർദേശിച്ചു. കൂടാതെ ഹൈക്കോടതി ഉത്തരവിന്റെ പകർപ്പ് ഭോപ്പാൽ പോലീസ് കമ്മീഷണർക്ക് അയച്ചിട്ടുണ്ട്.ഫൈസലിനെതിരെ ആകെ 14 ക്രിമിനൽ കേസുകൾ നിലവിലുണ്ട്.















